മുംബൈയിലെ ഒരു വനിതാ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഉടമ മുൻകൂർ അനുമതിയില്ലാതെ ലിവിങ് ഏരിയയിൽ സിസിടിവി സ്ഥാപിച്ചതായി ആരോപണം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയ ഉടമ, മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിർദേശിച്ചതായും റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ സംഭവം താമസക്കാരുടെ സ്വകാര്യതയെച്ചൊല്ലി വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

പെൺകുട്ടികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് (പിജി) താമസ സ്ഥലത്തിന്‍റെ പൊതുവായ ലിവിങ് ഏരിയയിൽ മുൻകൂർ അനുമതിയില്ലാതെ സിസിടിവി ക്യാമറ സ്ഥാപിച്ചെന്ന് ആരോപണം. മുംബൈയിലെ 3 ബിഎച്ച്കെ പിജിയിൽ ആറ് യുവതികൾക്കൊപ്പം താമസിക്കുന്ന യുവതി റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്. അതേസമയം കുറിപ്പിലെ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

'സുരക്ഷാ പ്രശ്നം, പോലീസ് ആവശ്യപ്പെട്ടെന്ന്'

താമസക്കാരിയായ യുവതി അവകാശപ്പെട്ടതനുസരിച്ച്, ലിവിങ് റൂമിൽ സിസിടിവി സ്ഥാപിച്ച വിവരം ക്യാമറ സ്ഥാപിച്ചതിന് ശേഷമാണ് ഉടമ താമസക്കാരെ അറിയിച്ചത്. ഇങ്ങനെ സിസിടിവി സ്ഥാപിച്ച ശേഷം വിവരം അറിയിക്കുന്നത്, താമസക്കാരുടെ സമ്മതമായി കണക്കാക്കാൻ കഴിയുമോ എന്നും യുവതി കുറിപ്പിൽ ചോദിക്കുന്നു. അതേസമയം സിസിടിവി സ്ഥാപിച്ചത് പൊലീസിന്‍റെ നിർദേശപ്രകാരമാണെന്നാണ് ഉടമ അറിയിച്ചെന്നും യുവതി എഴുതുന്നു. സുരക്ഷാ കാരണങ്ങളാലാണ് സിസിടിവി സ്ഥാപിച്ചതെന്നും മുമ്പ് താമസിച്ച ചിലർ സുഹൃത്തുക്കളെ കൊണ്ടുവരികയും പിന്നാലെ സാധനങ്ങൾ കാണാതാകുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അറിയിച്ച ഉടമ. ഇത്തരം സന്ദർഭങ്ങളിൽ കേസുമായി പോകുമ്പോൾ പോലീസ് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടാറുണ്ടെന്നും ഉടമ അറിയിച്ചെന്നും യുവതി കൂട്ടിച്ചേർക്കുന്നു.

'മാന്യമായി വസ്ത്രം ധരിക്കണം'

അത്രയ്ക്ക് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ ക്യാമറ വീടിന്‍റെ പുറത്തായി സ്ഥാപിക്കാൻ യുവതി നിർദേശിച്ചെങ്കിലും ഉടമ അതിന് തയ്യാറായില്ലെന്നും ആരോപിച്ചു. ഇതിന് പിന്നാലെ ലിവിങ് ഏരിയയിലേക്ക് വരുമ്പോൾ ‘മാന്യമായി വസ്ത്രം ധരിക്കണം’ എന്ന് ഉടമ നിർദേശിച്ചതായും യുവതി എഴുതുന്നു. അതേസമയം ഏഴോളം പേർ താമസിക്കുന്നതിനാൽ മുറികളിൽ പഠിക്കാനും ഭക്ഷണം കഴിക്കാനും മതിയായ സൗകര്യമില്ലാത്തതിനാൽ ലിവിങ് ഏരിയ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതാണെന്നും യുവതി വ്യക്തമാക്കുന്നു.

'പോലീസിൽ പരാതിപ്പെടൂ'

സംഭവം ഓൺലൈനിൽ വലിയ സ്വകാര്യതാ ചർച്ചകൾക്ക് വഴിവച്ചു. സിസിടിവി സ്ഥാപിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ യുവതികൾ പൊലീസിനെ സമീപിച്ചിട്ടുണ്ടോയെന്നോ നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്നോ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട റെഡ്ഡിറ്റ് പോസ്റ്റിന്‍റെയും ആരോപണങ്ങളുടെയും ആധികാരികതയും ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.