'എന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍; തീകൊളുത്തി മരിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തകയുടെ അവസാനവാക്കുകള്‍
റഷ്യയിലെ പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്‌ലാവിനയാണ് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ ആത്മഹത്യ ചെയ്തത്.
'എന്റെ മരണത്തിന് കാരണക്കാര്‍ റഷ്യന്‍ ഫെഡറേഷനാണ്' -ഈ വരികളാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെ റോഡില്‍ തീകൊളുത്തി മരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തക അവസാനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
റഷ്യയിലെ പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ കോസ പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ഐറിന സ്‌ലാവിനയാണ് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ ആത്മഹത്യ ചെയ്തത്.
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് പൊലീസ് കഴിഞ്ഞ വര്‍ഷം ഐറിനയ്ക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു.
കഴിഞ്ഞ ദിവസം അവരുടെ ഫ്‌ളാറ്റില്‍ പൊലീസ് റെയ്ഡും നടന്നിരുന്നു. അതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം.
പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തുന്ന വേട്ടയുടെ തുടര്‍ച്ചയാണ് ഐറിനയുടെ മരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പുടിന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായ ചുരുക്കം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഐറിന.
അവരുടെ ഫേസ്ബുക്ക് പേജ്, റഷ്യന്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളോടുള്ള പോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചയാണ്.
''അവര്‍ എന്റെ നേര്‍ക്ക് വന്നില്ലായിരുന്നെങ്കില്‍, അതിനര്‍ത്ഥം ഇക്കാലമത്രയും ഞാനൊരു കുന്തവും ചെയ്തിരുന്നു എന്നാണ്. അങ്ങനെയല്ലേ? ഒന്നും വെറുതെ ആയിരുന്നില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. നിങ്ങള്‍ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി.'' എന്നായിരുന്നു ആത്മഹത്യാ കുറിപ്പിന് തൊട്ടു മുമ്പത്തെ ദിവസം അവരുടെ ഫേസ് ബുക്ക് പോസ്റ്റ്.
തന്റെ വീട്ടില്‍ നടന്ന റെയ്ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങളും റെയ്ഡിന്റെ വിശദാംശങ്ങളും തൊട്ടുമുമ്പുള്ള ദിവസം അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിസ്‌നി നോവ്‌ഗോറോഡ് ഗോര്‍ക്കി സ്ട്രീറ്റിലെ ബെഞ്ചിലിരുന്നാണ് ഐറിന ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന്റെ വീഡയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഐറിനയുടെ ശരീരത്തിലെ തീ കെടുത്താന്‍ ആളുകള്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോട്ട് ഉപയോഗിച്ച് ഒരാള്‍ തീ കെടുത്താന്‍ ശ്രമിക്കുന്നതും ഐറിന നിലത്തേക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഐറിനയുടെ മരണം റഷ്യന്‍ അന്വേഷണ സമിതി സ്ഥിരീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന റെയ്ഡുമായി ഇതിനെന്തങ്കിലും ബന്ധമുണ്ടെന്ന് പറയാന്‍ സമിതി തയ്യാറായില്ല.
ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ഓപ്പണ്‍ റഷ്യ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് ഐറിനയെ നിരന്തരം വേട്ടയാടുന്നതായി ആരോപണമുണ്ടായിരുന്നു.
ഐറിനയെ മാനസികമായി തളര്‍ത്തുകയും തടവിലാക്കുകയും പിഴ ചുമത്തുകയും വേട്ടയാടുകയും ചെയ്തിരുന്നതായി അവരുമായി അടുത്ത ബന്ധമുള്ള നടാലിയ ഗ്രയാന്‍സെവിച്ച് ബിബിസിയോട് പറഞ്ഞു.
വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കോസ പ്രസ് പോര്‍ട്ടലിന്റെ സ്ഥാപകയും എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു ഐറിന. ഐറിനയുടെ ആത്മത്യയ്ക്കു പിന്നാലെ പോര്‍ട്ടല്‍ പ്രവര്‍ത്തന രഹിതമായി.
ഓപ്പണ്‍ റഷ്യ അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ക്ക് പരിപാടികള്‍ നടത്താന്‍ സ്വന്തം സ്ഥാപനം വിട്ടുകൊടുത്തു എന്നാരോപിച്ച് ഒരു പ്രാദേശിക ബിസിനസുകാരനെതിരെയുള്ള കേസുമായി ബന്ധപ്പെട്ടാണ് ഐറിന അടക്കമുള്ളവര്‍ക്ക് എതിരെ നടപടി വന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇവിടെ ഓപ്പണ്‍ റഷ്യയുടെ ഫ്രീ പീപ്പിള്‍ ഫോറം നടന്നിരുന്നു.
ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ഐറിന പോയിരുന്നു. ഇതാണ് ഐറിനയ്‌ക്കെതിരെ പൊലീസ് തിരിയാനുള്ള കാരണം.
എന്നാല്‍, ഐറിന ഈ കേസില്‍ പ്രതിയല്ലെന്നും സാക്ഷി മാത്രമാണ് എന്നുമാണ് റഷ്യന്‍ അന്വേഷണ സമിതി പറഞ്ഞത്.
എങ്കിലും ഐറിനയ്ക്ക് എതിരായ പൊലീസ് അന്വേഷണത്തിനും നടപടികള്‍ക്കും ഒരു കുറവും ഉണ്ടായിരുന്നില്ല.
സൈബര്‍ സുരക്ഷയുടെ പേരു പറഞ്ഞ് ഈയിടെ റഷ്യയില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കര്‍ശന നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു.
പുടിനെതിരായ വിമര്‍ശനങ്ങളെ ഇല്ലാതാക്കാനാണ് ഈ നിയമം ഉപയോഗിക്കപ്പെടുന്നത് എന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഐറിനയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ രാജ്യാന്തര തലത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
റഷ്യയിലെ അടിച്ചമര്‍ത്തലുകളുടെ നേര്‍ക്കാഴ്ചയാണ് ഐറിനയുടെ ആത്മാഹുതിയെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്.
ഐറിനയയുടെ ഭര്‍ത്താവ് പൊതുപ്രവര്‍ത്തകനാണ്. രണ്ടു കുട്ടികളുമുണ്ട്.