കശ്മീരില്‍ വച്ച നടന്ന പരിശോധനകളില്‍ ഫാത്തിമയുടെ പ്രശ്നം എന്താണെന്ന് പോലും കണ്ടെത്തിയിരുന്നില്ല. ചണ്ഡിഗഡിലെത്തി നടത്തിയ പരിശോധനയിലാണ് ഫാത്തിമയുടെ ഹൃദയത്തിനാണ് തകരാറ് എന്ന് കണ്ടെത്തുന്നത്.

18കാരനായ തമിഴ് യുവാവിന്‍റെ ഹൃദയം കശ്മീര്‍ സ്വദേശിനിയായ 33 കാരിയില്‍ മിടിച്ച് തുടങ്ങി (heart transplantation). ശ്രീനഗര്‍ സ്വദേശിനിയായ ഷാഹ്സാദി ഫാത്തിമയ്ക്കാണ് ട്രിച്ചി സ്വദേശിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. റെസ്ട്രിക്റ്റീവ് കാര്‍ഡിയോ മയോപതിമൂലമാണ് ഷാഹ്സാദി ഫാത്തിമയുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തകരാറിലായത്. ജനുവരി 26നാണ് ഫാത്തിമയുടെ ഹൃദയശസ്ത്രക്രിയ നടന്നത്. ദിവസ വേതനക്കാരനായ സഹോദരന്‍ മുഹമ്മദ് യൂനിസിനൊപ്പമായിരുന്നു ഫാത്തിമ ജീവിച്ചിരുന്നത്.

സഹോദരിയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സാഹചര്യം പോലും ശ്രീനഗറില്‍ ഇവര്‍ക്കുണ്ടായിരുന്നില്ല. കശ്മീരില്‍ വച്ച നടന്ന പരിശോധനകളില്‍ ഫാത്തിമയുടെ പ്രശ്നം എന്താണെന്ന് പോലും കണ്ടെത്തിയിരുന്നില്ല. ചണ്ഡിഗഡിലെത്തി നടത്തിയ പരിശോധനയിലാണ് ഫാത്തിമയുടെ ഹൃദയത്തിനാണ് തകരാറ് എന്ന് കണ്ടെത്തുന്നത്. ദിവസങ്ങള്‍ പിന്നിടും തോറും ഫാത്തിമയുടെ അവസ്ഥ മോശമായി വരികയും ചെയ്തതോടെ സഹോദരനും പ്രതീക്ഷയറ്റ നിലയിലായി. ഈ അവസ്ഥയിലാണ് എംജിഎം ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലംഗ്സിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റായ ഡോ ആര്‍ രവികുമാര്‍ ഫാത്തിമയുടെ രക്ഷകനായി എത്തുന്നത്. നാല് വര്‍ഷത്തോളം ഗുരുതര രോഗവുമായി മല്ലിട്ട ശേഷമാണ് ഫാത്തിമ ശസ്ത്രക്രിയയ്ക്ക് വിധേയയാവുന്നത്. അനുയോജ്യമായ ഡോണറെ കണ്ടെത്താനുണ്ടായ കാലതാമസമായിരുന്നു ഇതിന് കാരണം.

ഒരു എന്‍ജിഒയാണ് ഫാത്തിമയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത്. തമിഴ്നാട് സര്‍ക്കാരിന്‍റെ ചികിത്സാ സൌകര്യവും ഫാത്തിമയ്ക്ക് ലഭ്യമായി. മസ്തിഷ്കാഘാതം നേരിട്ട പതിനെട്ടുകാരന്‍റെ ഹൃദയം നാലുമണിക്കൂറിനുള്ളിലാണ് ഫാത്തിമയ്ക്ക് വച്ചുപിടിപ്പിച്ചത്. ചെന്നൈയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ട്രിച്ചിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഹൃദയം എത്തിച്ചത്. കൃത്യസമയത്ത് ഹൃദയം ദാനം ചെയ്യാന്‍ മനസ്ഥിതി കാണിച്ച പതിനെട്ടുകാരന്‍റെ മാതാപിതാക്കളോടാണ് ഏറെ കടപ്പാടെന്നാണ് ഫാത്തിമ പ്രതികരിക്കുന്നത്. പൂര്ണ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞ ദിവസമാണ് ഫാത്തിമ ആശുപത്രി വിട്ടത്. 

ശസ്ത്രക്രിയ വിജയകരം, വീണ്ടും മിടിച്ച് നേവിസിൻ്റെ ​ഹൃദയം: സഹകരിച്ചവർക്ക് നന്ദിയറിയിച്ച് ഡോക്ടർമാർ
മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്‍റെ ഹൃദയം കണ്ണൂർ സ്വദേശി പ്രേംചന്ദിന്റെ ശരീരത്തില് പ്രവർത്തിച്ചു തുടങ്ങി. മാറ്റിവച്ച ഹൃദയം സ്വന്തമായി മിടിക്കാൻ തുടങ്ങിയെന്നും രോഗി പൂർണമായും ബോധവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കണ്ണൂർ സ്വദേശിയടക്കം ഏഴ് പേർക്ക് പുതുജീവനേകിയാണ് നേവിസ് യാത്രയാവുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം
സന്നദ്ധ പ്രവര്‍ത്തകനായ കോട്ടയം വ്ളാക്കാട്ടൂര്‍ സ്വദേശി സച്ചിന്റെ (22) അകാല വേര്‍പാട് ആറ് പേര്‍ക്കാണ് പുതുജീവിതം നല്‍കിയത്. അപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനും, രണ്ട് കണ്ണുകള്‍ മെഡിക്കല്‍ കോളേയിലെ ഐ ബാങ്കിനുമാണ് നല്‍കിയത്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രകിയ്ക്ക് കൂടി വേദിയായി. ലോക്ഡൗണ്‍ കാലത്ത് അവയവദാന പ്രക്രിയയിലൂടെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നതും ഇവിടെയായിരുന്നു. 

അനുജിത്തിന്റെ ഹൃദയവുമായി സണ്ണി പുതുജീവിതത്തിലേക്ക്
 ഹെലികോപ്ടറിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച അനുജിത്തിന്‍റെ ഹൃദയം സ്വീകരിച്ച തൃപ്പൂണിത്തറ സ്വദേശി സണ്ണി ആശുപത്രി വിട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് സണ്ണി വീട്ടിലേക്ക് മടങ്ങിയത്.പുതുജീവൻ നൽകിയതിന് അനുജിത്തിന്‍റെ കുടുംബത്തോട് സണ്ണി നന്ദി പറഞ്ഞു. നടക്കാൻ പോലും ആകാതെ ആശുപത്രിയിലെത്തിയ സണ്ണി ജീവനക്കാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.