എങ്ങനെയാണ് ഈ അറുപത്തിമൂന്നാം വയസിലും ഇത്ര 'ഗ്രേയ്‌സ്' പിടിച്ചുവയ്ക്കാന്‍ പറ്റുന്നത് എന്ന് ചോദിച്ചാല്‍ അനില്‍ കപൂറിന് അതിന് ഉത്തരവുമുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്ന ആരോഗ്യരഹസ്യം നോക്കൂ

നാല് പതിറ്റാണ്ടിലധികമായി അനില്‍ കപൂര്‍ എന്ന നടന്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കാന്‍ തുടങ്ങിയിട്ട്. നായകനായി വേഷമിട്ട ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് ഹിറ്റായിരുന്ന കാലത്തും പുരുഷസൗന്ദര്യ സങ്കല്‍പങ്ങളോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന അനില്‍ കപൂറിന്റെ രൂപത്തോടായിരുന്നു മിക്കവര്‍ക്കും ആരാധന. 

ശരീരത്തിന് എത്രമാത്രം പ്രാധാന്യം കല്‍പിക്കുന്നവരാണെങ്കിലും പ്രായം കൂടുന്നതിന് അനുസരിച്ച് അവരിലും മാറ്റങ്ങള്‍ പ്രകടമാകാറുണ്ട്. എന്നാല്‍ അനില്‍ കപൂറിന്റെ കാര്യത്തില്‍ ഈ കീഴ്വഴക്കം മാറിയെന്ന് വേണം പറയാന്‍. 

ഒതുങ്ങിയ തന്റെ ശരീരപ്രകൃതിയില്‍ നിന്ന് അദ്ദേഹം ഒരിക്കലും തന്നെ വിടര്‍ത്തുകയോ ചുരുക്കുകയോ ചെയ്തില്ല. എന്നും ഒരുപോലെ തന്നെ. മുടങ്ങാത്ത വര്‍ക്കൗട്ടും ഡയറ്റുമുണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാകും. പക്ഷേ, ശരീരം 'ഫിറ്റ്' ആയി സൂക്ഷിക്കുന്നതിനൊപ്പം തന്നെ അതിന്റെ തേജസ് നഷ്ടപ്പെടാതെ കാക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള പരിപാടി തന്നെയാണ്. 

View post on Instagram

എങ്ങനെയാണ് ഈ അറുപത്തിമൂന്നാം വയസിലും ഇത്ര 'ഗ്രേയ്‌സ്' പിടിച്ചുവയ്ക്കാന്‍ പറ്റുന്നത് എന്ന് ചോദിച്ചാല്‍ അനില്‍ കപൂറിന് അതിന് ഉത്തരവുമുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്ന ആരോഗ്യരഹസ്യം നോക്കൂ. 

View post on Instagram

മുടങ്ങാത്ത വര്‍ക്കൗട്ട് തന്നെയാണ് പ്രധാനമെന്ന് താരം പറയുന്നു. എന്നാല്‍ അതിനിടെയും ശ്രദ്ധിക്കാന്‍ ചിലതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

'ആറ് ദിവസങ്ങള്‍ തുടര്‍ച്ചയായി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഒരു ദിവസം ശരീരത്തിന് വിശ്രമം അനുവദിക്കുക. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നമ്മള്‍ ഭാരമെടുക്കുന്നുണ്ട്. ഈ ഭാരം പേശികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദമാണ് പിന്നീട് പേശികളെ ബലപ്പെടുത്തുന്നത്. ഇതിനിടെ തീര്‍ച്ചയായും ശരീരത്തിന് ഒരു ദിവസത്തെ റിലാക്‌സേഷന്‍ ആവശ്യമാണ്. ഞാന്‍ ഒരു മുഴുവന്‍ ദിവസവും ഇത്തരത്തില്‍ വിശ്രമത്തിനായി നീക്കിവയ്ക്കാറുണ്ട്...

...എന്നെ സ്വസ്ഥനാക്കുന്ന തരത്തിലുള്ള കാര്യങ്ങളില്‍ മുഴുകാനും ആ ദിവസം ഞാനുപയോഗിക്കും. ഇത് ശരീരത്തിന് വേണ്ടി മാത്രം ചെയ്യുന്നതല്ല, മനസും ഇതോടെ റിലാക്‌സ് ആകുന്നു. അടുത്ത ആറ് ദിവസങ്ങളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനുള്ള ഊര്‍ജവും ആവേശവും ഞാന്‍ നേടുന്നത് ഈ ദിവസത്തിലാണ്...

അന്നേ ദിവസം ഡയറ്റിലും അല്‍പസ്വല്‍പം സ്വാതന്ത്ര്യമെടുക്കാറുണ്ട്. സത്യത്തില്‍ ഞാന്‍ ഇതുവരെയും ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ്ണമായും എനിക്ക് വേണ്ടി നീക്കിവയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഈ ലോക്ഡൗണ്‍ കാലം എന്നെ സംബന്ധിച്ച് ഒരു വഴിത്തിരിവാണ്. പല കാര്യങ്ങളും ഞാനീ കാലയളവില്‍ പഠിച്ചു. അതിലൊന്നാണ് ഇപ്പോള്‍ പറഞ്ഞത്...'- അനില്‍ കപൂറിന്റെ വാക്കുകള്‍. 

View post on Instagram

ശരീരത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കാന്‍ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പ്രധാനം തന്നെയാണെന്നാണ് പ്രിയതാരവും പറയുന്നത്. പക്ഷേ ഇതിനെല്ലാം കൃത്യമായ ഒരു 'ബാലന്‍സ്' കൂടിയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

'വിശ്വാസവും ക്ഷമയും സ്ഥിരോത്സാഹവും ഒരുപോലെ വരണം. ഇവയുടെ 'ബാലന്‍സ്' ആണ് എല്ലാം...' - ഏറ്റവും ഒടുവിലായി തന്റെ ആരോഗ്യരഹസ്യത്തെ കുറിച്ച് ഒറ്റവരിയില്‍ ഇങ്ങനെ എഴുതിപ്പോകുന്നു അനില്‍ കപൂര്‍. 

View post on Instagram

തീര്‍ച്ചയായും ശരീരത്തിന്റെ 'ഫിറ്റ്‌നസ്' പ്രാധാന്യത്തോടെ എടുക്കുന്ന ഓരോ വ്യക്തിക്കും ഊര്‍ജം പകരുന്നത് തന്നെയാണ് താരത്തിന്റെ വാക്കുകള്‍. പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണെന്നും ശരീരത്തിന് മേല്‍ ഈ നമ്പര്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ നമ്മള്‍ എത്തരത്തിലെല്ലാം പ്രതിരോധിക്കണമെന്നും അറുപത്തിമൂന്നാം വയസിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് അനില്‍ കപൂര്‍ കാട്ടിത്തരുന്നു.

Also Read:- 'ജെഎൻയുവിലെ ആക്രമണം എന്റെ ഉറക്കം കെടുത്തി, ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്'; അനിൽ കപൂർ...