സാധാരണഗതിയിലുള്ള പ്രസവമായിരിക്കും യുവതിയുടേതെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രസവസമയത്ത് യുവതിയുടെ അവസ്ഥ മോശമാവുകയായിരുന്നു

ചെന്നൈ: സുഖപ്രസവം പ്രതീക്ഷിച്ച യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം രണ്ട് ഭാഗങ്ങളായി പുറത്തെടുത്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഒരു ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രസവം നടക്കുന്നതിന് മുമ്പായിത്തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. തുടര്‍ന്ന് സാധാരണ പ്രസവത്തിലൂടെ തന്നെ പുറത്തെടുക്കാന്‍ ശ്രമിക്കവേയാണ് കുഞ്ഞിന്റെ ശരീരം രണ്ടായി പിളര്‍ന്നതെന്നും ഇവര്‍ അറിയിച്ചു. 

അതേസമയം ആശുപത്രി അധികൃതരുടെ വാദങ്ങള്‍ കളവാണെന്നും അവരുടെ അശ്രദ്ധയാണ് ദാരുണമായ സംഭവത്തിന് കാരണമായതെന്നുമാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സാധാരണഗതിയിലുള്ള പ്രസവമായിരിക്കും യുവതിയുടേതെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രസവസമയത്ത് യുവതിയുടെ അവസ്ഥ മോശമാവുകയായിരുന്നു.

കുഞ്ഞിന്റെ തല മാത്രം പുറത്തെത്തുകയും, തലയില്‍ നിന്ന് വേര്‍പെട്ടുപോയ ഉടല്‍ വയറ്റിനുള്ളില്‍ തന്നെ അവശേഷിക്കുകയുമായിരുന്നു. ഇതെത്തുടര്‍ന്ന് ഇവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടില്‍ തന്നെയാണ് യുവതിയുടെ ബന്ധുക്കള്‍.