Asianet News MalayalamAsianet News Malayalam

'ശരീരം നൽകുന്ന ലക്ഷണങ്ങൾ അവ​ഗണിക്കരുത്; ഇനിയാർക്കും അബദ്ധം പറ്റരുത്'; ക്യാന്‍സര്‍ അനുഭവം പങ്കുവച്ച് ലക്ഷ്മി

മുഴയോ വേദനയോ മറ്റേതെങ്കിലും ലക്ഷണങ്ങളോ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്ന് പറഞ്ഞ് ലക്ഷ്മി ജയൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

cancer survivor lakshmi jayan nair shared her story
Author
Thiruvananthapuram, First Published Oct 23, 2021, 1:20 PM IST

അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ (cancer) പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. എന്നാല്‍ ശരീരം നൽകുന്ന ചെറിയ ലക്ഷണങ്ങൾ (symptoms) പോലും അവ​ഗണിക്കരുതെന്ന് പറയുകയാണ് ലക്ഷ്മി ജയൻ എന്ന യുവതി. മുഴയോ വേദനയോ മറ്റേതെങ്കിലും ലക്ഷണങ്ങളോ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്ന് പറഞ്ഞ് ലക്ഷ്മി ജയൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

സ്തനത്തിൽ പ്രകടമായ ഒരു കല്ലിപ്പും പിന്നാലെ വന്ന തലവേദനയും ഒടുവിൽ ക്യാൻസർ തന്നെ പിടികൂടിയെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തെക്കുറിച്ചുമൊക്കെ ലക്ഷ്മി പങ്കുവച്ചു. ഇനിയാർക്കും ഒരു അബന്ധം പറ്റാതിരിക്കാനാണ് തന്റെ അനുഭവക്കുറിപ്പ് പങ്കുവെക്കുന്നതെന്നും ലക്ഷ്മി പറയുന്നുണ്ട്. 

കുറിപ്പ് വായിക്കാം...

ഇനിയാർക്കും ഒരു അബദ്ധം പറ്റരുത്‌ എന്ന പ്രാർത്ഥനയോടെ.

2018 may മാസത്തിൽ നാട്ടിൽ ഉള്ള ഒരു വെക്കേഷൻ സമയത്താണ് എന്റെ ബ്രെസ്റ്റിൽ ഒരു കല്ലിപ്പ് ( Lump ) അനുഭവപ്പെട്ടത്. ആദ്യം ഒരു പേടി തോന്നിയെങ്കിലും 'Cancer' എന്ന വാക്ക് എന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അങ്ങനെ ഒരു അസുഖം എനിക്ക് ഉണ്ടാവില്ല എന്ന അമിത ആത്മവിശ്വാസം ആയിരുന്നു. ബാംഗ്ലൂർ തിരിച്ചു പോയ ഉടനെ ഒരു Gynaecologist കണ്ടു. Scan ചെയ്തു.

" പേടിക്കാൻ ഒന്നുമില്ല, Fibroadenoma ( non cancerous tumor ) ആണ് " എന്ന ഡോക്ടറുടെ ഉറപ്പിന്റെ പുറത്തു വീട്ടിൽ മടങ്ങി വന്നു. പിന്നീട് pain കൂടുമ്പോഴും എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴും ആദ്യം ചെയ്‌തിരുന്നത് 'Fibroadenoma 'എന്ന് Google ചെയ്യുകയായിരുന്നു. വെറും കൊഴുപ്പ് കട്ടി ഒരിക്കലും cancer ആവില്ല എന്ന വിശ്വാസത്തിൽ കുറച്ചു മാസങ്ങൾ.

ഇടയ്ക്കു ശക്തമായ തലവേദന വരും, ആദ്യമൊക്കെ മാസത്തിൽ കുറച്ചു ദിവസം പിന്നീട് അത് ആഴ്ചയിൽ ആയി. പിന്നെ ദിവസവും pain killer കഴിക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയി. Neurologist നെ കണ്ടു heavy dose pain കില്ലേഴ്‌സും sleeping പിൽസും കഴിച്ചു അടുത്ത കുറച്ചു മാസങ്ങൾ. അപ്പോൾ പോലും ഞാൻ ഈ തലവേദന മറ്റ് ഒരു അസുഖത്തിന്റെ സൂചന ആവും എന്ന് വിചാരിച്ചില്ല. അങ്ങനെ എട്ട് മാസത്തോളം കടന്ന് പോയി.

ഒരു ദിവസം സ്കൂളിൽ തല കറങ്ങി വീണ എന്നെ കൂടെ വർക്ക്‌ ചെയ്യുന്ന ടീച്ചേർസ് ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ വെച്ചും ചെയ്ത സ്കാനിംഗിൽ ഉള്ളതും Fibroadenoma എന്നായിരുന്നു. വീണ്ടും കുറച്ചു ദിവസങ്ങൾ. വിട്ട് മാറാത്ത തലവേദനയുമായി ഞാൻ പരിചയമുള്ള ഡോക്ടറുടെ അടുത്ത് പോയി.(Dr. Sujith Warrier Kottaikkal, Bangalore). എന്തോ തോന്നി സ്കാനിങ് report അവിടെ കാണിച്ചു.

ആ ഡോക്ടർ അപ്പോൾ തന്നെ ഇത് സാധരണ മുഴ അല്ല എന്ന് മനസ്സിൽ ആക്കുകയും ഉടനെ തന്നെ അത് സർജറി ചെയ്തു എടുത്തു മാറ്റണമെന്നും പറഞ്ഞു. ഞാൻ അപ്പോഴും മറിച്ചു ചിന്തിക്കാൻ തയ്യാറല്ലായിരുന്നു. പക്ഷെ അദ്ദേഹം മുൻകൈ എടുത്തു ഒരു lady സർജനെ അറേഞ്ച് ചെയ്തു തരികയും പിറ്റേ ദിവസത്തേക്ക് ഒരു biopsy ബുക്ക്‌ ചെയ്യുകയും ചെയ്തു. കാര്യങ്ങൾ പെട്ടന്ന് ആണ് മാറി മറിഞ്ഞത്. Biopsy എടുക്കുന്ന സമയത്തു തന്നെ എന്തോ പന്തികേട് മനസ്സിൽ ആയി. "Suspicious cells ഉണ്ട് ലക്ഷ്മി. രണ്ട് മൂന്ന് സൈറ്റിൽ നിന്ന് കൂടി എടുക്കേണ്ടി വരും" അപ്പോൾ തന്നെ 90% ഉറപ്പായ കാര്യം പക്ഷെ എന്റെ മനസ്സിൽ കേറുന്നുണ്ടായിരുന്നില്ല. ബാക്കിയുള്ള 10% ശതമാനത്തിൽ ആയിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.
പക്ഷെ റിപ്പോർട്ട്‌ എന്റെ cancer സ്ഥിതികരിച്ചു.

അപ്പോഴേക്കും cancer എന്റെ Lymphnodes കേറി. ബ്രെസ്റ്റിൽ നിന്നും lump എടുത്തു മാറ്റിയതിനൊപ്പം എന്റെ ഇടത്തെ കൈയിൽ നിന്നും 17 lymphnodes കൂടി എടുത്തു മാറ്റേണ്ടി വന്നു. ഇനി ആ കൈ ഒരിക്കലും പഴയത് പോലെ ആവില്ല എന്ന സത്യം ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല.

ഞാൻ ആ എട്ട് മാസത്തിനു പകരം കൊടുക്കേണ്ടി വന്നത് എന്റെ ഇടത്തെ കൈയുടെ സ്വാധീനം ആണ്. ശരീരത്തിൽ എവിടെ എങ്കിലും ഒരു മുഴ കണ്ടാൽ ഒരു Oncologist തീർച്ചയായും കാണുക. ഒരുപക്ഷെ വെറുതെ എടുത്തു മാറ്റേണ്ട ഒരു മുഴ ആവും നമ്മുടെ അശ്രദ്ധ കാരണം cancer ആകുന്നതു. രോഗം വന്നിട്ട് ചികിത്സ എടുക്കുന്നതിലും എത്രയോ നല്ലതല്ലേ വരാതെ നോക്കുന്നത്.

നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ ആണ്. ഒരു അശ്രദ്ധ കാരണം ഒരിക്കലും നമ്മുടെ ആരോഗ്യം നശിപ്പിക്കരുത്. രോഗം വന്നവർക്ക് അറിയാം മറ്റ് എന്തിനേക്കാളും വലുത് ആരോഗ്യം ആണ്. അത് നഷ്ടപ്പെട്ടാൽ ഒരുപക്ഷേ തിരിച്ചു ലഭിക്കണമെന്നില്ല.

 

Also Read: സ്തനാർബുദം; അറിഞ്ഞിരിക്കേണ്ട ചിലത്...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios