യുഎസിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അവയവദാനത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ഗവേഷകര്‍ ഈ പഠനത്തിന് തുടക്കമിട്ടത്.
മനുഷ്യജീവിതത്തിലെ പോരാട്ടങ്ങളും തിരക്കുകളും പരീക്ഷണങ്ങളും എല്ലാം മരണത്തോടെ അവസാനിക്കുന്നതാണ്, അല്ലേ? എന്നാല്‍ മരണശേഷവും (After Death ) ജീവിക്കാൻ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ തന്നെ ഇതെന്ത് വിഡ്ഢിത്തം എന്ന് തോന്നിയേക്കാം. എന്നാല്‍ ഗവേഷകലോകം ഈ നിലയ്ക്ക് മുന്നോട്ട് പോകുകയാണെങ്കില്‍ ഇതും സാധ്യമാകുന്ന സാഹചര്യം വന്നേക്കാം.
അത്തരത്തിലുള്ള സൂചനകള്‍ കൈമാറുന്ന പുതിയൊരു പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. മരണശേഷവും മനുഷ്യശരീരത്തിലെ കോശങ്ങളെ ജീവനോടെ ( Cells can be Restored ) നിലനിര്‍ത്താൻ സാധിക്കുന്ന സംവിധാനമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
എല്ലാക്കാലത്തേക്കുമായി നിലനിര്‍ത്താൻ അല്ല, മറിച്ച് കുറച്ചധികസമയത്തേക്ക് കേടുപാടുകള്‍ കൂടാതെ, ജീവനോടെ കോശകലകളെ വയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ വ്യക്തമാക്കുന്നത്. പ്രധാനമായും അവയവദാന മേഖലയ്ക്കാണ് ഇതുകൊണ്ട് പ്രയോജനമുണ്ടാവുക.
യുഎസിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അവയവദാനത്തിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ഗവേഷകര്‍ ഈ പഠനത്തിന് തുടക്കമിട്ടത്. മരണ ശേഷം വിവിധ അവയവങ്ങളിലേക്കും അവയിലെ കോശങ്ങളിലേക്കുമെല്ലാം ഓക്സിജൻ എത്തുന്നത് ഇല്ലാതാകുന്നു. ഹൃദയം രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രീതിയില്‍ ഓക്സിജൻ കിട്ടാതാകുമ്പോഴാണ് കോശങ്ങള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുതുടങ്ങുന്നത്.
അതുകൊണ്ട് തന്നെ ഹൃദയം പ്രവര്‍ത്തിക്കുന്നത് നിലച്ചാലും വ്യക്തി മരിച്ചുവെന്ന് പൂര്‍ണമായും പറയാനാകില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെ മരണശേഷം (After Death ) അറുപത് മിനുറ്റ് കഴിഞ്ഞ് രക്തയോട്ടം പുനസ്ഥാപിക്കാനും അതുവഴി കോശങ്ങളെ സജീവമാക്കി നിര്‍ത്താനും ( Cells can be Restored ) സാധിക്കും.
അതേസമയം തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് ഇതിലൂടെ സാധ്യമല്ല. അതുപോലെ തന്നെ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് കോശങ്ങളെ പുനരുജ്ജീവിപ്പിച്ചെടുക്കുകയെന്നതും ഇതിലൂടെ സാധ്യമാകുന്നതല്ല. എന്നുവച്ചാല്‍ മരിച്ചുപോയ ഒരു വ്യക്തിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്ന് സാരം. എന്നാല്‍ വരുംകാലങ്ങളില്‍ അത്രയും ഉയര്‍ന്ന നിലയിലേക്ക് നമ്മുടെ ഗവേഷകലോകം വളര്‍ന്നേക്കാമെന്നതിന്‍റെ സൂചന തീര്‍ച്ചയായും ഈ പഠനം നല്‍കുന്നുണ്ട്.
Also Read:- 'ശരീരഗന്ധത്തിന് കാരണക്കാരന്‍ ഇവന്‍'; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍...
