കൊവിഡിന് പിന്നാലെ എബോള; ഭീതിയിൽ കോംഗോ ജനത
നാല് മരണങ്ങൾ ഉൾപ്പെടെ ആറ് കേസുകൾ കോംഗോ ആരോഗ്യ അധികൃതർ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കോംഗോയില്‍ എബോള വൈറസ് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മൂന്നാമത്തെ ദുരന്തമാണ് അവര്‍ നേരിടുന്നത്. അഞ്ചാംപനിയുടെയും കൊറോണവൈറസിന്റെയും ഭീതിയിലാണ് കോംഗോ ജനത. ഇതിനെ രണ്ടിനെയും നേരിടാനാവാതെ നില്‍ക്കുന്ന സമയത്താണ് എബോളയുടെ തിരിച്ചുവരവ്.
നാല് മരണങ്ങൾ ഉൾപ്പെടെ ആറ് കേസുകൾ കോംഗോ ആരോഗ്യ അധികൃതർ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോംഗോയിലെ പശ്ചിമ മേഖലയില്‍ എംബാന്‍ഡാക്കയില്‍ രോഗം പടര്‍ന്ന് കയറുകയാണ്.
2018ൽ കോംഗോയുടെ കിഴക്കൻ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട എബോള നിയന്ത്രണാവിധേയമായി വരുന്നതിനിടെയാണ് രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ അടുത്തതായി പുതിയ എബോള കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എബോള കുട്ടികളെ ബാധിക്കാമെന്ന് 'വേൾഡ് വിഷൻ' എന്ന സഹായ സംഘടനയുടെ കോംഗോയിലെ ദേശീയ ഡയറക്ടർ ആൻ-മേരി കോനർ പറഞ്ഞു.
' കിഴക്കൻ കോംഗോയിൽ എബോള നിയന്ത്രണാവിധേയമായെന്ന് അനുമാനിക്കാമെങ്കിലും കുറഞ്ഞത് 42 ദിവസം കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നാൽ മാത്രമേ എബോളയെ പൂർണമായും തുടച്ചു നീക്കിയതായി നിഗമനത്തിലെത്താനാകൂ' - ലോകാരോഗ്യ സംഘടന പറയുന്നു.
നിലവില്‍ കൊറോണവൈറസിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഇവിടെയുണ്ട്. യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കോംഗോയില്‍ കൊറോണ അതിശക്തം തന്നെയാണ്. തലസ്ഥാന നഗരിയായ കിന്‍സഷയിലാണ് കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്.
കൊവിഡ് ബാധിച്ച് ശരീരത്തിന്റെ നിറം മാറി; ഒടുവില്‍ മരണത്തിന് കീഴടങ്ങി ഡോക്ടര്‍....