Covid 19 : വാക്സിൻ എടുക്കാതിരിക്കാൻ കൊവിഡ് വരുത്തിവച്ചു; ഒടുവിൽ മരണത്തിന് കീഴടങ്ങി
വാക്സിൻ സ്വീകരിക്കുന്നതിന് പകരം കൊവിഡ് വരുത്തിവച്ച് അത് ഭേദമായ ശേഷം അനുമതി നേടാനായിരുന്നു ഹനായുടെ ശ്രമമെന്ന് മകൾ ജാൻ റെക്ക് പറഞ്ഞു.
കൊവിഡ് വാക്സിൻ എടുക്കാതെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി മനഃപൂർവം രോഗം വരുത്തിവച്ച ചെക്ക്‌റിപ്പബ്ലിക്കൻ നാടൻ പാട്ടുകാരി ഹനാ ഹോർക്ക അന്തരിച്ചു. 57 വയസായിരുന്നു. ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കൊവിഡ് ബാധിച്ചതിൻറെ തെളിവ് ഹാജരാക്കുകയോ വേണം.
വാക്സിൻ സ്വീകരിക്കുന്നതിന് പകരം കൊവിഡ് വരുത്തിവച്ച് അത് ഭേദമായ ശേഷം അനുമതി നേടാനായിരുന്നു ഹനായുടെ ശ്രമമെന്ന് മകൾ ജാൻ റെക്ക് പറഞ്ഞു. ഹനയുടെ ഭർത്താവും മകനും വാക്‌സിൻ എടുത്തിരുന്നു. അസോണൻസ് ബാൻഡിൻറെ ഗായികയായിരുന്നു ഹന. ക്രിസ്മസിന് മുമ്പ് തന്നെ താനും പിതാവും വാക്സിൻ എടുത്തിരുന്നു. എന്നാൻ മാതാവ് അതിനോട് വിമുഖത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് റേഡിയോ iRozhlas.cz.നോട് അവർ പറഞ്ഞു.
വാക്സിൻ എടുക്കാൻ അമ്മയ്ക്ക് താൽപര്യം ഇല്ലായിരുന്നു. എന്നാൽ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് താൻ കൊവിഡിനെ അതിജീവിച്ചുവെന്നും രോഗം കഠിനമായിരുന്നുവെന്നും ഹന സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ഇനി തനിക്ക് തിയറ്ററിലും സംഗീത പരിപാടിക്കും കടൽ യാത്രയും നടത്താമെന്നും അവർ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Read more : കൊവിഡ് മൂന്നാം തരംഗം; 10 കാര്യങ്ങൾ ശ്രദ്ധിക്കാം