മദ്യപാനം കൊറോണ വൈറസ് ബാധയെ തടയുമോ; വിശദീകരണവുമായി ലോകാരോഗ്യ സംഘടന
മദ്യപിക്കുന്നത് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19 ബാധിക്കാതിരിക്കാന്‍ സഹായിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ശരീരത്തിനുള്ളില്‍ വൈറസ് കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ മദ്യം കുടിച്ചതുകൊണ്ടോ ദേഹത്ത് സ്‌പ്രേ ചെയ്തതുകൊണ്ടോ നശിപ്പിക്കാന്‍ സാധിക്കില്ല.
ദില്ലി: ലോകത്താകമാനം കൊറോണ വൈറസ് പടർന്നുപിടിക്കുമ്പോൾ നിരവധി അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലടക്കം പ്രചരിക്കുന്നത്. ഈയടുത്തായി മദ്യപിക്കുന്നത് കൊറോണ വൈറസ് ബാധ തടയുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
മദ്യപിക്കുന്നത് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്-19 ബാധിക്കാതിരിക്കാന്‍ സഹായിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ശരീരത്തിനുള്ളില്‍ വൈറസ് കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ മദ്യം കുടിച്ചതുകൊണ്ടോ ദേഹത്ത് സ്‌പ്രേ ചെയ്തതുകൊണ്ടോ നശിപ്പിക്കാന്‍ സാധിക്കില്ല. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളും ദോഷകരമായി ബാധിക്കുന്നതിനെ ഇടയാക്കുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗിക്കാവുന്നതാണ്. പക്ഷെ അവ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം, 60 ശതമാനത്തിലധികം ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് സൂക്ഷ്മാണുക്കളെ കൊല്ലാനുള്ള ഫലപ്രദമായ മാർഗമാണ്. ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസർ ഉയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുകയാണ് വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടതെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.