രോഗി പുകവലിക്കാരനോ പ്രമേഹരോഗിയോ ആണെങ്കിൽ, ഇവ ഹൃദയാഘാതത്തിനുള്ള ഉയർന്ന അപകട ഘടകങ്ങളാണെന്നും ബെംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി ഡയറക്ടർ ഡോ. എ ഗോപി പറഞ്ഞു.

മലയാളിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് (Krishnakumar Kunnath) എന്ന കെകെ ഹൃദയാഘാതം (heart attack) മൂലം അന്തരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നാം കേട്ടത്. 53 വയസായിരുന്നു. കൊൽകത്തയിൽ സംഗീത പരിപാടിക്കിടെയാണ് അന്ത്യം.

കൊൽക്കത്തയിലെ നസറുൽ മഞ്ചിൽ നടത്തിയ സംഗീതപരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഹോട്ടൽ മുറിയിലേക്ക് മടങ്ങിയ കെകെ അവിടെ വെച്ച് കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

'കെകെ ഒരുപക്ഷേ ആന്റാസിഡുകൾ കഴിച്ചിരിക്കാം, കാരണം അദ്ദേഹത്തിനുണ്ടായ വേദനയെ ദഹനപ്രശ്‌നമായി തെറ്റിദ്ധരിച്ചിരിക്കണം.' പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പിടിഐയോട് പറഞ്ഞു. അതേസമയം കെകെ ആന്റാസിഡുകൾ കഴിക്കാറുണ്ടെന്ന് ഭാര്യ പറഞ്ഞതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. 

കെകെയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം മൂലമാണ് മരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്ത പൊലീസിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ, 'മയോകാർഡിയൽ ഇൻഫ്രാക്ഷൻ' എന്നറിയപ്പെടുന്ന ഹാർട്ട് അറ്റാക്ക് മൂലമാണ് ഗായകൻ മരിച്ചതെന്ന് അധികൃതർ പറഞ്ഞു. 

Read more 'കൊവിഡ് ഹൃദയത്തെ ബാധിക്കുന്നു'; പുതിയ പഠനം

പലരും ഹൃദയാഘാതത്തെ ദഹനപ്രശ്നങ്ങളുമായി ആശയക്കുഴപ്പത്തിലാകുന്നുവെന്ന് ശാരദ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ ശുഭേന്ദു മൊഹന്തി പറഞ്ഞു. രോഗി പുകവലിക്കാരനോ പ്രമേഹരോഗിയോ ആണെങ്കിൽ ഇവ ഹൃദയാഘാതത്തിനുള്ള ഉയർന്ന അപകട ഘടകങ്ങളാണെന്നും ബെംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി ഡയറക്ടർ ഡോ. എ ഗോപി പറഞ്ഞു.

ഒരു വ്യക്തിക്ക് വീട്ടിലോ ഓഫീസിലോ മാനസിക സമ്മർദ്ദ ഘടകങ്ങൾ ഉണ്ടെങ്കിൽ നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അത് ഹൃദയപ്രശ്നത്തെ സൂചിപ്പിക്കാമെന്നും അധികൃതർ പറഞ്ഞു. ഹൃദയാഘാതം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വയറുവേദന, നെഞ്ചുവേദന തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങളാണ് കാണിക്കുന്നത്. എന്നാൽ, ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഇതിനോടൊപ്പമുണ്ടെങ്കിൽ, അത് സൂചിപ്പിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ്.

Read more ഗായകന്‍ കെ കെയുടെ മരണം; രൂക്ഷവിമര്‍ശനങ്ങളും വിവാദങ്ങളും കൊഴുക്കുന്നു

ഇവ രണ്ടും വേർതിരിച്ചറിയാനുള്ള കൃത്യമായ മാർഗം ഇസിജി (ഇലക്ട്രോകാർഡിയോഗ്രാഫി) വഴിയാണ്. നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ തിരിച്ചറിയാൻ ഒരു ഇസിജി ചെയ്യുക. അത് ജീവൻ രക്ഷിക്കാൻ കഴിയും. 90 ശതമാനം സമയത്തും ഇസിജി ഹൃദയാഘാതം കണ്ടെത്താൻ സഹായിക്കുന്നുവെന്നും വിദ​ഗ്ധർ പറയുന്നു.