ജീവിതശൈലീരോഗങ്ങൾ പിടിപെടുന്നതിന്റെ കാരണം രാത്രിയിലെ ഈ ഭക്ഷണരീതി
രാത്രിവൈകി വയർ നിറച്ച് ആഹാരം കഴിക്കുന്നത് നന്നല്ല. പാതിവയർ എന്നതാണ് കണക്ക്. രാത്രി 8 മണിക്കുശേഷം ആഹാരം കഴിക്കേണ്ടി വന്നാൽ വളരെ ലഘുവായി മാത്രം കഴിക്കുകയോ അല്ലെങ്കിൽ പഴങ്ങളും സാലഡും മാത്രം കഴിക്കുകയോ ചെയ്യുക.
അടുത്തകാലത്തായി നമ്മുടെ ഭക്ഷണശീലങ്ങളിൽ ഉണ്ടായിട്ടുള്ള അനാരോഗ്യപ്രവണതകളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈകിട്ട് വളരെ വൈകി വയറ്നിറച്ച് ആഹാരം കഴിക്കുന്നരീതി. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാവുന്നു. വെെകിട്ടത്തെ ഭക്ഷണം എപ്പോഴും നേരത്തെ കഴിക്കണമെന്ന് പറയാറുണ്ട്. വൈകിട്ടത്തെ ആഹാരം എപ്പോൾ കഴിക്കണം, എന്തുകഴിക്കണം എന്നതിനെ കുറിച്ച് വിദഗ്ധർ പറയുന്നത് എന്താണെന്ന് അറിയേണ്ടേ...
ഒന്ന്...
വൈകിട്ട് കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുകയെന്നതാണ് ആരോഗ്യത്തിനു നന്ന്. അതായത് വൈകിട്ട് എട്ടുമണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആൾ 10 മണിക്ക് ഉറങ്ങാൻ തയാറെടുക്കാം. എട്ടുമണിക്ക് കഴിക്കുന്ന ആഹാരം രണ്ടു രണ്ടര മണിക്കൂർ കൊണ്ട് ദഹിച്ചുകഴിയും. മറിച്ച് രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടൻതന്നെ കിടക്കാൻ പോയാൽ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവർത്തിച്ചുകൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. ദഹനം ശരിക്കു നടക്കുകയുമില്ല. മാത്രമല്ല സന്ധ്യ സമയത്തിനുശേഷം നമ്മുടെ ദഹനപ്രക്രിയ കുറയുകയും ചെയ്യുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വ്യക്തമാക്കുന്നു.
രണ്ട്...
രാത്രിവൈകി വയർ നിറച്ച് ആഹാരം കഴിക്കുന്നത് നന്നല്ല. പാതിവയർ എന്നതാണ് കണക്ക്. രാത്രി 8 മണിക്കുശേഷം ആഹാരം കഴിക്കേണ്ടി വന്നാൽ വളരെ ലഘുവായി മാത്രം കഴിക്കുകയോ അല്ലെങ്കിൽ പഴങ്ങളും സാലഡും മാത്രം കഴിക്കുകയോ ചെയ്യുക. ഒരേ ഭക്ഷണം തന്നെ 8 മണിക്ക് കഴിക്കുന്നതും രാത്രി 10 നു കഴിക്കുന്നതും തമ്മിൽ ആരോഗ്യപരമായി വ്യത്യാസമുണ്ട്.. രാത്രിയിൽ പ്രത്യേകിച്ച് ഉറങ്ങുമ്പോൾ ശരീരത്തിന് ഊർജ്ജാവശ്യങ്ങൾ കുറവായതിനാലാണ് ലഘുഭക്ഷണം നിർദ്ദേശിക്കുന്നത്. രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വയറുനിറച്ച് കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിന് ഫാറ്റിലിവറിനും കാരണമാകും.
മൂന്ന്...
രാത്രി എട്ടുമണിയോടുകൂടി വൈകിട്ടത്തെ ആഹാരം ലഘുവായി കഴിച്ച് പത്തുമണിയോടുകൂടി കിടക്കാൻ പോവുന്നതിന് മുമ്പ് അൽപം നേരം നടക്കുകയോ ലഘുവ്യായാമമോ ചെയ്യുക. ഉറങ്ങാൻ പോകുന്നതിന് പത്ത് മിനിറ്റ് മുൻപെങ്കിലും ടിവി, കംപ്യൂട്ടർ, മറ്റ് ജോലികൾ എല്ലാം ഒഴിവാക്കണം.