'പാലിലും മായം', 'ഹൈഡ്രജന്‍ പെറോക്‌സൈഡ്' ചേർത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ
'ഹൈഡ്രജന്‍ പെറോക്‌സൈഡ് പാലിൽ അമിതമായി ചേർക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും....'- അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർത്തിയ പാൽ കണ്ടെടുത്ത വാർത്ത നാം എല്ലാവരും അറിഞ്ഞതാണ്. ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ 15300 ലിറ്റർ പാലാണ് പിടികൂടിയത്. ടാങ്കറിൽ കൊണ്ടുവന്ന പാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് വച്ചാണ് പിടികൂടിയത്.
ഇന്ന് രാവിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റാപ്പിഡ് പരിശോധനയിൽ മായം കലർത്തിയ പാല് കണ്ടെത്തി പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാൽ.
പാൽ ഏറെ നാൾ കേടുകൂടാതെയിരിക്കാൻ വേണ്ടി ഹൈഡ്രജൻ പെറോക്‌സൈഡ് ചേർത്തിരുന്നതായി അധികൃതർ പറഞ്ഞു. പാലിന്റെ കട്ടിയും കൊഴുപ്പും വർദ്ധിപ്പിക്കാനും കേടുകൂടാതെ കൂടുതൽ ദിവസം സൂക്ഷിക്കാനുമാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.
'ഹൈഡ്രജൻ പെറോക്‌സൈഡ്' ചേർത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ ; ഡോ. ഡാനിഷ് സലീം പറയുന്നു...
'ഹൈഡ്രജൻ പെറോക്‌സൈഡ് പാലിൽ ചേർക്കുന്നത് പ്രധാനമായും പാൽ കേടാകാതിരിക്കാനാണ്. ഇതിൽ ആന്റി ബാക്ടീരിയൽ സംയുക്തം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബാക്ടീരിയ വളരാതിരിക്കാൻ ഇത് ഉപയോഗിക്കും.
ഹൈഡ്രജൻ പെറോക്‌സൈഡ് പാലിൽ ചെറിയ അളവിൽ മാത്രം പലരും ചേർക്കാറുണ്ട്. എന്നാൽ അമിതമായി ചേർക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. കൂടുതൽ ലാഭം കിട്ടാൻ വേണ്ടിയാണ് ഹൈഡ്രജൻ പെറോക്‌സൈഡ് പാലിൽ ചേർക്കുന്നത്. കാരണം, പാൽ കൂറെ നാൾ കേടുകൂടാതെ നിൽക്കുന്നു. എന്നാൽ, ഹൈഡ്രജൻ പെറോക്‌സൈഡ് പതിവായി ഉപയോഗിക്കുകയാണെങ്കിൽ വായികകത്തും അന്നനാളം, വയറിലൊക്കെ അൾസർ ഉണ്ടാക്കാം. വയറിൽ gastric ulcer, duodenal ulcer എന്നിവയ്ക്ക് കാരണമാകും. അവ നിന്ന് കഴിഞ്ഞാൽ ബ്ലീഡിംഗ് ഉണ്ടക്കാം. കൂടാതെ, ഇത് അമിത അളവിലായാൽ metabolic acidosis പ്രശ്നത്തിലേക്ക് നയിക്കും. ശരീരത്തിൽ ആഡിസ് അൽക്കലി ബാലൻസ് ചെയ്താണ് പോകുന്നത്. അതിനെ താളം തെറ്റിക്കുകയും കൂടുതൽ പ്രശ്നങ്ങൾക്കും കാരണമാകും. പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് അടങ്ങിയിട്ടുണ്ടോ എന്നത് നമ്മുക്ക് കണ്ടുപിടിക്കാനാകും. അതിനായി 1 എംഎൽ പാലും 1 എംഎൽ പൊട്ടാസ്യം ഹൈഡ്രൈഡും യോജിപ്പിച്ച് നോക്കുമ്പോൾ ഹൈഡ്രജൻ പെറോക്‌സൈഡ് അമിതമായ അളവിൽ ഉണ്ടെങ്കിൽ നീല നിറത്തിലേക്ക് മാറും...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.