40 വര്‍ഷം ചുമയുമായി മല്ലിട്ടു; ഇപ്പോള്‍ കിതപ്പില്ല, കുതിച്ച് കെജ്‍രിവാള്‍ !
- പണ്ട് അദ്ദേഹം ചുമച്ചുകൊണ്ട് സംസാരിക്കുന്നത് മാത്രമേ കണ്ടിട്ടുള്ളൂ.
- ഇത്തവണ പ്രസംഗം ചുമച്ചുകൊണ്ടാവില്ല, ആ രോഗം കെജ്രിവാളിനെ പൂര്‍ണ്ണമായും വിട്ടുപോയിരിക്കുന്നു
മൂന്നാം തവണയും ദില്ലിയുടെ മുഖ്യമന്ത്രിക്കസേരയിൽ അരവിന്ദ് കെജ്‍രിവാള്‍ എത്തുമ്പോള്‍ അദ്ദേഹം പൂര്‍വാധികം ആരോഗ്യവാനാണ്. ചെറുപ്പകാലം മുതല്‍ പിന്‍തുടര്‍ന്ന ചുമ ഇപ്പോള്‍ ആംആദ്മി നേതാവിനെ വലയ്ക്കുന്നില്ല. ശസ്ത്രക്രിയയിലൂടെയാണ് അദ്ദേഹം ഇതില്‍ നിന്നും മുക്തനായത്.
വിട്ടുമാറാത്ത ചുമയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാവിന്‍റെ വലിപ്പക്കൂടുതലാണ് കാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ബാംഗ്ലൂരുവിലെ നാരായണ ഹെല്‍ത്ത് സിറ്റിയില്‍ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയമായത്. അണ്ണാക്കിനും നാവിനും അസാധാരണമായ വിധത്തിലുള്ള വലിപ്പ വ്യത്യാസം ഉള്ളതാണ് നാല്‍പത് വര്‍ഷമായി അദ്ദേഹത്തെ അലട്ടുന്ന ചുമയ്ക്കു കാരണമെന്നാണ് ഡോക്ടര്‍മാര്‍ അന്ന് കണ്ടെത്തിയത്. ഈ പ്രത്യേകത മൂലം ശ്വാസകോശത്തിലേക്കുള്ള മാര്‍ഗത്തില്‍ ഉമിനീര്‍ എത്തുന്നതായിരുന്നു ചുമയ്ക്ക് കാരണം.
2016ലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. അന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം വെള്ളം മാത്രമായിരുന്നു കുറച്ച് ദിവസം അദ്ദേഹത്തിന്‍റെ ഭക്ഷണം. അതിനിടെ ഇന്ന് നടന്ന ദില്ലി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൽ അരവിന്ദ് കെജ്‍രിവാളിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ നിരവധി രാഷ്ട്രീയപ്രമുഖര്‍ അഭിനന്ദിച്ചു.