രാഗകാരിയായ വൈറസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ രോഗതീവ്രതയിലും രോഗലക്ഷണങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എങ്കിലും പ്രാഥമികമായി രോഗി അനുഭവിക്കുന്ന ഒരുപിടി വിഷമതകള്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്

കൊവിഡ് 19 രോഗം ( Covid 19 Disease ) അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെന്ന് ( Lung Disease ) നമുക്കെല്ലാം അറിയാം. എങ്കിലും ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും നാം കണ്ടു. അതിനാല്‍ തന്നെ ഏറെ ജാഗ്രതയോടെ വേണം ഈ രോഗത്തെ പ്രതിരോധിക്കാന്‍. 

ഇതിനിടെ രോഗകാരിയായ വൈറസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ രോഗതീവ്രതയിലും രോഗലക്ഷണങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എങ്കിലും പ്രാഥമികമായി രോഗി അനുഭവിക്കുന്ന ഒരുപിടി വിഷമതകള്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് പല വിഷയങ്ങളിലും ഇന്നും പഠനം നടന്നുവരികയാണ്. അതുകൊണ്ട് തന്നെ ഇവയിലൊന്നും ഉറപ്പുള്ള നിഗമനങ്ങള്‍ പങ്കുവയ്ക്കാന്‍ ഗവേഷകലോകം തയ്യാറായിട്ടില്ല. 

ഈ അടുത്തായി സ്വീഡനിലെ 'കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നത് കൊവിഡിന്റെ ഭാഗമായി ഗന്ധം നഷ്ടപ്പെട്ട രോഗികളില്‍ ഒരു വിഭാഗം പേരില്‍ ഈ പ്രശ്‌നം മാസങ്ങളോളം നീണ്ടുനില്‍ക്കുന്നുവെന്നാണ്. 

പലരും ഇക്കാര്യം തിരിച്ചറിയാതെ പോകുകയോ, അല്ലെങ്കില്‍ ശീലങ്ങളുടെ ഭാഗമായി മാറുകയോ ആയിരിക്കാം. എങ്കിലും ആദ്യഘട്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൊവിഡ് ബാധിക്കുന്നവരില്‍ ചെറിയൊരു ശതമാനം പേരില്‍ മാത്രമാണ് ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ ലക്ഷണമായി വരുന്നത്. 

പഠനത്തിനായി തെരഞ്ഞെടുത്ത കൊവിഡ് രോഗികളില്‍ ഗന്ധം നഷ്ടപ്പെടുന്ന പ്രശ്‌നം നേരിട്ട ഇരുപത് രോഗികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഈ പ്രശ്‌നം മാസങ്ങളോളം നീണ്ടുനിന്നതായാണ് ഗവേഷകര്‍ അറിയിക്കുന്നത്. കൊവിഡ് അനുബന്ധമായി വരുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ദീര്‍ഘകാലത്തേക്ക് രോഗികളില്‍ നീണ്ടുനില്‍ക്കുന്നതായി പല പഠനങ്ങളും നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ലോംഗ് കൊവിഡ്' എന്നാണിതിനെ പൊതുവില്‍ വിളിക്കുന്നത്.

Also Read:- വേഗത്തില്‍ രോഗവ്യാപനം, കണ്ടെത്താനും പ്രയാസം; വൈറസ് ഉപവകഭേദം