ഒമിക്രോണിന്റെ ഒരു ഉപവകഭേദം കൂടി രോഗവ്യാപനം നടത്തി മുന്നേറുകയാണ്. ബിഎ.2 എന്നാണിതിനെ വിളിക്കുന്നത്. രോഗവ്യാപന കാര്യത്തില്‍ ഒമിക്രോണിനെ പോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ബിഎ.2വും. രോഗതീവ്രതയുടെ കാര്യത്തില്‍ വലിയ ഭീഷണി ബിഎ.2 ഉയര്‍ത്തുന്നില്ലെന്നാണ് നിലവിലെ വിവരം

കൊവിഡ് 19 രോഗം ( Coid 19 Disease ) പരത്തുന്ന വൈറസിന്റെ പുതിയ വകഭേദമാണ് ഒമിക്രോണെന്ന് ( Omicron Covid 19 ) നമുക്കറിയാം. വളെര വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതാണ് ഒമിക്രോണിന്റെ പ്രത്യേകത. ഇതുമൂലമാണ് ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം സംഭവിച്ചത്. 

ഇപ്പോഴിതാ ഒമിക്രോണിന്റെ ഒരു ഉപവകഭേദം കൂടി രോഗവ്യാപനം നടത്തി മുന്നേറുകയാണ്. ബിഎ.2 എന്നാണിതിനെ വിളിക്കുന്നത്. രോഗവ്യാപന കാര്യത്തില്‍ ഒമിക്രോണിനെ പോലെ തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ബിഎ.2വും. രോഗതീവ്രതയുടെ കാര്യത്തില്‍ വലിയ ഭീഷണി ബിഎ.2 ഉയര്‍ത്തുന്നില്ലെന്നാണ് നിലവിലെ വിവരം.

എന്നാല്‍ പലപ്പോഴും ടെസ്റ്റിലൂടെ ബിഎ.2 കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ അറിയിക്കുന്നത്. ബിഎ.2 ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെന്മാര്‍ക്കില്‍ നിന്നുള്ള വിദഗ്ധരാണ് പ്രധാനമായും ഈ വിവരം പങ്കുവയ്ക്കുന്നത്.

'ഒമിക്രോണ്‍ അഥവാ ബിഎ.1 ല്‍ നിന്ന് വ്യത്യസ്തമായി ആശുപത്രി കേസുകളും മറ്റും ബിഎ.2 കൂട്ടുന്നില്ല. വാക്‌സിനുകളും ഒരു പരിധി വരെ ബിഎ.2വിനെതിരെ ഫലപ്രദമാണ്. എന്നാല്‍ ടെസ്റ്റിലൂടെ ബിഎ.2 കണ്ടെത്താന്‍ ചെറിയ പ്രയാസം നേരിടുന്നുണ്ട്. ടെസ്റ്റില്‍ നെഗറ്റീവ് കാണിക്കുകയും അതേസമയം കൊവിഡ് ലക്ഷണങ്ങളും വിഷമതകളും രോഗികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യം ധാരാളമാണ്..' - ഡെന്മാര്‍ക്കില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സ്റ്റേറ്റെന്‍സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്' പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യ അടക്കം 54 രാജ്യങ്ങളില്‍ ബിഎ.2 സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കാര്യമായ രീതിയില്‍ തന്നെ ബിഎ.2 വ്യാപനം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരിക്കുകയും അതേസമയം കൊവിഡ് ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുകയാണെങ്കില്‍ ഐസൊലേഷനില്‍ പോവുകയും ആരോഗ്യത്തെ കരുതലോടെ എടുക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. 

അതുപോലെ തന്നെ ആന്റിജെന്‍ ടെസ്റ്റ്, സെല്‍ഫ് ടെസ്റ്റ് കിറ്റ് എന്നിവയില്‍ ഫലം തെറ്റായി വന്നേക്കാന്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും സാധ്യതയുള്ളതിനാല്‍ കഴിവതും ആര്‍ടിപിസിആര്‍ പരിശോദന തന്നെ അവലംബിക്കുകയാണ് ഉചിതമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

ഒമിക്രോണിന് മുമ്പ് കാര്യമായ രോഗവ്യാപനം നടത്തിയിരുന്നത് 'ഡെല്‍റ്റ' എന്ന വകഭേദമായിരുന്നു. ഇന്ത്യയില്‍ അതിശക്തമായ തരംഗമാണ് ഡെല്‍റ്റ സൃഷ്ടിച്ചത്. ഡെല്‍റ്റയോളം തന്നെ അപകടകാരിയല്ല ഒമിക്രോണ്‍ എന്നാണ് നിലവിലെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് പല തരത്തിലുള്ള പഠനങ്ങള്‍ നടന്നുവരികയാണ്. അതുകൊണ്ട് തന്നെ ഉറപ്പായ ഒരു നിഗമനത്തിലേക്ക് എത്തുക ഈ ഘട്ടത്തില്‍ സാധ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വാക്‌സിനേഷന്‍ കാര്യമായി നടന്നതും രോഗതീവ്രത കുറയ്ക്കാന്‍ സഹായിച്ചതായി ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 

Also Read:- ഒമിക്രോണ്‍ നാല് തരം ആന്‍റിബോഡികളെയും മറികടക്കുന്നത് എങ്ങനെ? പുതിയ പഠനം പറയുന്നു...