പാലോ പാലുത്പന്നങ്ങളോ ഒക്കെ മകള്‍ക്ക് അലര്‍ജിയായിരുന്നുവെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ഒരു വയസ് മുതല്‍ മകള്‍ക്ക് ഇതിനുള്ള ചികിത്സ നല്‍കിവരികയായിരുന്നു 

കാലിഫോര്‍ണിയ: ടൂത്ത് പേസ്റ്റില്‍ നിന്നുണ്ടായ അലര്‍ജി മൂലം പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുട്ടിയുടെ അമ്മ. മകള്‍ മരിച്ചത് പേസ്റ്റില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് തന്നെയായിരുന്നുവെന്ന് അവര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അത് പേസ്റ്റിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളിലെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലെന്നും മറിച്ച് മകള്‍ക്ക് ചെറുപ്പം മുതലുണ്ടായിരുന്ന അലര്‍ജി മൂലമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

പാലോ പാലുത്പന്നങ്ങളോ ഒക്കെ മകള്‍ക്ക് അലര്‍ജിയായിരുന്നുവെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. ഒരു വയസ് മുതല്‍ മകള്‍ക്ക് ഇതിനുള്ള ചികിത്സ നല്‍കിവരികയായിരുന്നു. പാലില്‍ നിന്നെടുക്കുന്ന എന്ത് പദാര്‍ത്ഥമടങ്ങിയ ഉത്പന്നമാണെങ്കിലും അത് മകള്‍ക്ക് അപകടമുണ്ടാക്കും എന്നതിനാല്‍ വീട്ടില്‍ വാങ്ങുന്ന എല്ലാ നിത്യോപയോഗ സാധനങ്ങളിലെയും ഘടകങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇവര്‍ വാങ്ങുമായിരുന്നുള്ളൂ. 

ഈ ടൂത്ത് പേസ്റ്റ് വാങ്ങുമ്പോഴും അതിലെ ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വായിച്ചുനോക്കിയിരുന്നു. എന്നാല്‍ 'ഡയറി പദാര്‍ത്ഥങ്ങള്‍' അടങ്ങിയിട്ടുണ്ടെന്ന് എഴുതിയത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പേസ്റ്റ് ഉപയോഗിച്ച് അല്‍പസമയത്തിനകം തന്നെ മകള്‍ വയ്യെന്ന് പറയുകയും, അവളുടെ ചുണ്ടുകള്‍ നീല നിറത്തിലാവുകയും ചെയ്തിരുന്നു. 

എമര്‍ജന്‍സി ഹെല്‍പ്ലൈനില്‍ വിളിച്ച് പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു. താനുള്‍പ്പെടെ വീട്ടുലുള്ള അംഗങ്ങളുടെ അശ്രദ്ധയാണ് മകളുടെ മരണത്തിന് കാരണമായതെന്നും ഇത്തരത്തിലൊരു ദൗര്‍ഭാഗ്യകരമായ സംഭവം ഇനിയുണ്ടാകാതിരിക്കാന്‍ എല്ലാ മാതാപിതാക്കളും ജാഗ്രത പുലര്‍ത്താന്‍ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചതെന്നും അവര്‍ അറിയിച്ചു.