'സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു'; നന്ദുവിന് ആദരാജ്ഞലി അര്‍പ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
തിരുവനന്തപുരം: അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
''അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.''
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona