കുരങ്ങുപനി മരണം വീണ്ടും; അറിയാം ഈ ലക്ഷണങ്ങള്‍ !
ഈ വർഷം സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചത് 13 പേർക്കാണ്. വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് വീട്ടമ്മ മരിച്ചത് കുരങ്ങുപനി മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഈ വർഷം സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചത് 13 പേർക്കാണ്. വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് വീട്ടമ്മ മരിച്ചത് കുരങ്ങുപനി മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളിലൊന്നാണ് (zoonotic disease) കുരങ്ങുപനി അഥവാ ക്യാസനോർ ഫോറസ്റ്റ് രോഗം. ഫ്ളാവി ഇനത്തിൽ പെട്ട ഒരു വൈറസാണ് രോഗകാരണം.
വന്യജീവികളിൽ പ്രത്യേകിച്ച് കുരങ്ങുകളുടെ ദേഹത്തു കാണപ്പെടുന്ന പട്ടുണ്ണികളാണ് (ticks) രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം.
പ്രധാന ലക്ഷണങ്ങള്‍...
1. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി
2. തലകറക്കം
3. ഛര്‍ദ്ദി
4. കടുത്ത ക്ഷീണം
5. രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
6. ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍
ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഒരു ഡോക്ടറെ കാണണം. ചികിത്സയിലൂടെ പൂര്‍ണമായും രോഗം തടയാമെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.