കൊവിഡ് രോഗികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍...
കൊവിഡ് രോഗികളില്‍ പകുതിയിലേറെപ്പേര്‍ക്കും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ കാണുന്നതായി ഇറ്റലിയിലെ മിലാനിലെ സാന്‍ റഫാലെ ആശുപത്രിയിലെ ഗവേഷകര്‍ പറയുന്നു.
ലോകത്തെ ആശങ്കയിലാക്കി കൊവിഡ് വ്യാപനം ഉയരുന്നു. പനി, ജലദോഷം, ചുമ, തൊണ്ട വേദന എന്നീ ലക്ഷണങ്ങളോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് ഇപ്പോള്‍ ഒരു ലക്ഷണങ്ങളും ഇല്ലാതെ വന്നുപോകുന്നു. എന്നാല്‍ ശാരീരികമായി മാത്രമല്ല മാനസികമായും കൊറോണ വൈറസ് പലരെയും ബാധിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
കൊവിഡ് രോഗികളില്‍ പകുതിയിലേറെപ്പേര്‍ക്കും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ കാണുന്നതായി ഇറ്റലിയിലെ മിലാനിലെ സാന്‍ റഫാലെ ആശുപത്രിയിലെ ഗവേഷകര്‍ പറയുന്നു. വിഷാദം, ഉത്കണ്ഠ, മിഥ്യാഭ്രമം, ഉറക്കമില്ലായ്‌മ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ , കംപൾസീവ് ഡിസോർഡർ സിംപ്റ്റംസ് എന്നിവ ഇവരില്‍ കണ്ടുവരുന്നതായാണ് പഠനം പറയുന്നത്.
402 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 55.7 ശതമാനം പേര്‍ക്കും ഏതെങ്കിലുമൊരു മാനസിക പ്രശ്നം ഉള്ളതായി ഗവേഷകര്‍ പറയുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടശേഷമാണ് രോഗമുക്തരുടെ മാനസികാരോഗ്യം പരിശോധിച്ചത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൊറോണ മൂലം കൂടുതല്‍ മാനസികപ്രശ്നങ്ങള്‍ കണ്ടു വരുന്നത്.
കൊവിഡ് കാലത്തെ ഇത്തരം മാനസികപ്രശ്നങ്ങളെ പേടിക്കണമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. വൈറസ് തലച്ചോറില്‍ ഉണ്ടാക്കുന്ന രാസഘടനയിലെ മാറ്റങ്ങളും ഇത്തരം മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്നും ഗവേഷകര്‍ കരുതുന്നു.
Also Read: കൊവിഡ് കാലത്തെ മാനസികാരോഗ്യം; അറിയേണ്ടതെല്ലാം...