ഇന്ത്യയിലെ യുവാക്കളുടെ മദ്യപാന ശീലം: വിവിധ നഗരങ്ങളിൽ നടത്തിയ സർവേ ഫലം ഇങ്ങനെ
- സൗത്ത് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥികൾ വിവിധ നഗരങ്ങളിൽ നടത്തിയതാണ് സർവ്വേ
- സർവ്വേഫലം മുംബൈ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സൂപ്രണ്ടായ എസിപി ഭൂമേഷ് അഗർവാളിന് കൈമാറി
മുംബൈ: ഇന്ത്യയിൽ യുവാക്കളിൽ 75 ശതമാനം പേരും 21 വയസ് പൂർത്തിയാകുന്നതിന് മുൻപ് മദ്യപാന ശീലം തുടങ്ങുന്നവരാണെന്ന് സർവേ. സൗത്ത് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥികൾ വിവിധ നഗരങ്ങളിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.
സർവ്വേഫലം മുംബൈ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സൂപ്രണ്ടായ എസിപി ഭൂമേഷ് അഗർവാളിന് സമർപ്പിച്ചു. മുംബൈ, പുണെ, ദില്ലി, കൊൽക്കത്ത, രാജസ്ഥാൻ എന്നിവിടങ്ങളിലെ, 16 നും 21 നും ഇടയിൽ പ്രായമുള്ള 1000 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
ഇവരിൽ 75 ശതമാനം പേരും 21 വയസ് പ്രായമാകും മുൻപ് തന്നെ മദ്യപാനം ആരംഭിച്ചവരാണെന്ന് കണ്ടെത്തി. 47 ശതമാനം പേർ പുകവലിയും 21 വയസിന് മുൻപ് ആരംഭിച്ചവരാണ്. 30 ശതമാനം പേർ ഹുക്കയും 20 ശതമാനം പേർ മയക്കുമരുന്നും പരീക്ഷിച്ചതായി റിപ്പോർട്ട് സമർത്ഥിക്കുന്നു.
ലഹരിയിൽ നിന്ന് മുക്തി നേടാൻ 17 പേർക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചപ്പോൾ 83 ശതമാനം പേർക്കും ഇതിന് ആരെ സമീപിക്കണം എന്ന് അറിയില്ലായിരുന്നുവെന്ന് സർവ്വേ കണ്ടെത്തി.