ഈ മരുന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരീര ഭാരം കുറയാനുള്ള ഷോർട്ട് കട്ടായി നിരവധിപ്പേര്‍ ഉപയോഗിക്കുന്നുണ്ട്

സിഡ്നി: മകളുടെ വിവാഹത്തിന് മുന്‍പായി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രമേഹ മരുന്ന് അമിതമായി കഴിച്ച 56കാരിക്ക് ദാരുണാന്ത്യം. ഉദരസംബന്ധിയായ ബുദ്ധിമുട്ടുകള്‍ പിന്നാലെയാണ് വനിതയുടെ അന്ത്യം. തൃഷ് വെബ്സ്റ്റര്‍ എന്ന 56കാരിയാണ് ഒസെംപിക് എന്ന പ്രമേഹത്തിനുള്ള മരുന്ന കഴിച്ചത്. മകളുടെ വിവാഹത്തിന് ഇഷ്ട വസ്ത്രം ധരിക്കാനുള്ള ആഗ്രഹമാണ് 56കാരിയെ കടുകൈയ്ക്ക് പേരിപ്പിച്ചത്. ടൈപ്പ് ടു പ്രമേഹ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് ഒസെംപിക്.

എന്നാല്‍ ഈ മരുന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരീര ഭാരം കുറയാനുള്ള ഷോർട്ട് കട്ടായി നിരവധിപ്പേര്‍ ഉപയോഗിക്കുന്നുണ്ട്. സ്വാഭാവിക ഹോര്‍മോണിനെ തെറ്റിധരിപ്പിച്ച് ഏറെ നേരം വിശപ്പ് അനുഭവപ്പെടാത്ത അവസ്ഥയാണ് ഈ മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്നത്. എന്നാല്‍ അനാവശ്യമായി ഈ മരുന്ന് കഴിക്കുന്നത് കുടലില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കുന്നതടക്കം ഉദര സംബന്ധിയായ നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. സെപ്തംബറില്‍ ഇത്തരം അവസ്ഥകൊണ്ട് നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.

അഞ്ച് മാസം കൊണ്ട് 16 കിലോഭാരം കുറയ്ക്കണമെന്ന ആഗ്രഹവുമായി മരുന്നിന് പുറമേ സക്സെന്‍ഡ ഇന്‍ജെക്ഷനും ഇവർ എടുത്തിരുന്നതായാണ് ഭർത്താവ് പ്രതികരിക്കുന്നത്. എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരെ വീട്ടുകാർ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രൂക്ഷമായ ഉദര സംബന്ധിയായ കാരണങ്ങൾ കൊണ്ടാണ് മരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.

ഭാരം കുറയ്ക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന മിക്ക മരുന്നുകള്‍ക്കും ഗുരുതരമായ പാർശ്വഫലങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായി നോവോ നോർഡിസ്കിന്‍റെ പ്രമേഹ മരുന്നായ 'ഒസെംപിക്' അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് വ്യാപകമായി ഉപയോഗത്തിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം