മങ്കി പോക്സ് : ലോകാരോഗ്യ സംഘടന യോഗം ചേരും,രോഗപ്പകർച്ച തടയാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് നിർദേശം
രോഗപ്പകർച്ച തടയാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു.
ദില്ലി: മങ്കി പോക്സ് (monkey pox)പല രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകാരോഗ്യ (who)സംഘടന യോഗം ചേരും. മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാനാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്. ആഗോള സാഹചര്യം പരിശോധിക്കും. രോഗപ്പകർച്ച തടയാൻ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു.
സമ്പർക്കം ഉണ്ടായവരെ കണ്ടെത്തി നിരീക്ഷിക്കാൻ രാജ്യങ്ങൾ സംവിധാനം ഒരുക്കണം. മങ്കിപോക്സ് ഇതുവരെ പടർന്നത് 65 രാജ്യങ്ങളിൽ ആണ്. ഇവിടങ്ങളിലായി 10,611 പേരാണ് രോഗ ബാധിതരായത്. അമേരിക്കയിൽ മാത്രം 929 രോഗികൾ ഉണ്ട്. ബ്രിട്ടനിൽ 1735 രോഗികളും.
കേരളത്തിൽ മങ്കി പോക്സെന്ന് സംശയം ? രോഗി നിരീക്ഷണത്തിൽ, പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സെന്ന് (കുരങ്ങു് വസൂരി) സംശയം വിദേശത്ത് നിന്നും എത്തിയ ഒരു ആൾക്കാണ് മങ്കി പോക്സ് ബാധ സംശയിക്കുന്നത്. (Monkey pox is suspected in Kerala) നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്സിൻ്റെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്.
പ്രാഥമിക പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. രോഗിയുടെ സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കീപോക്സ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മങ്കീപോക്സ് ബാധിതരിൽ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോൺടാക്ട് ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വിശീദകരിച്ചു.