Organ Donation : ജീവനും ജീവിതവും പങ്കിട്ടെടുത്തു; 'ഇതിലും മികച്ച പ്രണയകഥയുണ്ടോ?'
ചുരുങ്ങിയ സമയത്തിനകം തന്നെ ട്വീറ്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴും ഇദ്ദേഹമൊരു മലയാളിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. തുടര്‍ന്ന് ഈ ട്വീറ്റിനോടനുബന്ധിച്ച് തന്നെ അച്ഛന്‍റെയും അമ്മയുടെയും ശസ്ത്രക്രിയയ്ക്ക് സഹായിച്ച, കൊച്ചിയിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചതോടെയാണ് ഇവര്‍ മലയാളി കുടുംബമാണെന്ന് അധികപേരും മനസിലാക്കിയത്.
മാതാപിതാക്കള്‍ തമ്മിലുള്ള ആത്മബന്ധം, പ്രണയം എല്ലാം മക്കളെ സംബന്ധിച്ച് ഒരുപാട് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. എന്നെന്നും ജീവിതത്തില്‍ ശക്തമായ സാന്നിധ്യമായി ഇവരുടെ ബന്ധം മക്കളില്‍ ധൈര്യവും പിന്തുണയുമായിരിക്കും.
ഇതേ രീതിയില്‍ അഭിമാനപൂര്‍വം തന്‍റെ അച്ഛനമ്മമാരെ കുറിച്ച് ഒരു മലയാളി യുവാവ് പങ്കുവച്ച ട്വീറ്റ് വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ലിയോ എന്ന ട്വിറ്റര്‍ യൂസര്‍ തന്‍റെ മാതാപിതാക്കളുടെ ചിത്രത്തിനൊപ്പം ഒരു ലഘു കുറിപ്പെഴുതിയത്. വൃക്കരോഗിയായ അച്ഛനെ കുറിച്ച് എഴുതിക്കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
'അച്ഛന് ആകെ 98 ഡയാലിസിസ് സെഷൻ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസത്തിലായി അപ്പോഴൊക്കെ അമ്മ 5-6 മണിക്കൂര്‍ നേരം കാത്തിരിക്കും. ഇപ്പോള്‍ അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി അമ്മ, അമ്മയുടെ ഒരു വൃക്ക അച്ഛന് നല്‍കിയിരിക്കുന്നു. ഇപ്പോള്‍ രണ്ട് പേരും സുഖമായിരിക്കുന്നു. ഇതിനെക്കാള്‍ മികച്ച ഒരു പ്രണയകഥ എനിക്കറിയില്ല'...- ഇതായിരുന്നു ആ കുറിപ്പ്.
ചുരുങ്ങിയ സമയത്തിനകം തന്നെ ട്വീറ്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അപ്പോഴും ഇദ്ദേഹമൊരു മലയാളിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. തുടര്‍ന്ന് ഈ ട്വീറ്റിനോടനുബന്ധിച്ച് തന്നെ അച്ഛന്‍റെയും അമ്മയുടെയും ശസ്ത്രക്രിയയ്ക്ക് സഹായിച്ച, കൊച്ചിയിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചതോടെയാണ് ഇവര്‍ മലയാളി കുടുംബമാണെന്ന് അധികപേരും മനസിലാക്കിയത്.
വൃക്കരോഗികളായ എത്രയോ പേര്‍ വൃക്കയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും, അവയവദാനവുമായി ബന്ധപ്പെട്ട് തന്നാല്‍ കഴിയുന്ന അവബോധം സൃഷ്ടിക്കാനാണ് മാതാപിതാക്കാളുടെ അനുഭവം പങ്കുവച്ചതെന്നും ഇദ്ദേഹം പിന്നീട് പറഞ്ഞു.
എഴുപത് കടന്നവരാണ് ഇദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍. അതിന്‍റേതായ ആശങ്കകള്‍ വൃക്കദാന സമയത്ത് ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനുമുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹം ട്വീറ്റുകളില്‍ നല്‍കുന്ന സൂചന. എഴുപത് കടന്നവര്‍ക്ക് അവയവദാനം ചെയ്യണമെങ്കില്‍ ഒരുപാട് പിരശോധനകള്‍ കടന്നുകിട്ടേണ്ടതുണ്ട്. എന്തായാലും ജീവിതം പങ്കിട്ടെടുത്തതിനൊപ്പം തന്നെ ജീവനും പങ്കിട്ടെടുക്കാൻ തീരുമാനിച്ച ഇവരുടെ മനസിന് അഭിനന്ദനങ്ങള്‍ ഏറെയാണ് ലഭിച്ചത്.
Also Read:- സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസിന്‍റെ ലക്ഷണങ്ങള്‍? ഏത് പ്രായക്കാരിലാണ് രോഗം കാണുക?