യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ കഴിഞ്ഞിരുന്ന നൂൽപുഴുവിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു
മേയ് മാസത്തിലാണ് യുവതി കണ്ണും മൂക്കിനുമിടയ്ക്ക് നീരുമായി ചാഴിക്കാട് ആശുപത്രിയിലെത്തുന്നത്. തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
തൊടുപുഴ: ആറ് മാസത്തിലധികം യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ കഴിഞ്ഞിരുന്ന നൂൽപുഴുവിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. പോള്‍ എബ്രഹാമാണ് കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയുടെ ഭാര്യ ധന്യയുടെ (36) ഇടത് കണ്ണിനടിയില്‍ നിന്ന് പുഴുവിനെ പുറത്തെടുത്തത്.
മേയ് മാസത്തിലാണ് യുവതി കണ്ണും മൂക്കിനുമിടയ്ക്ക് നീരുമായി ചാഴിക്കാട് ആശുപത്രിയിലെത്തുന്നത്. തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. യുവതിയ്ക്ക് ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോഗമാണിതെന്ന് കണ്ടെത്തുകയായിരുന്നു.
വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ മറ്റോ യുവതിയുടെ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്നാണ് നിഗമനം. മാസങ്ങൾ കഴിഞ്ഞതോടെ കൺപോളയ്ക്കുള്ളിലൂടെ മൂക്കിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതുന്നത്. കണ്ണിനും മൂക്കിനുമിടയില്‍ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ ഏകദേശം അര സെന്റിമീറ്ററോളം നീളമുള്ള നൂല്‍പുഴുവിനെ പുറത്തെടുക്കുകയായിരുന്നു.