യുവതിയുടെ മൂക്കിനുള്ളില്‍ ബട്ടണ്‍ കുടുങ്ങിയിട്ട് 20 വർഷം; പുറത്തെടുത്തത് വിവാഹത്തിന് ഒരാഴ്ച മുന്‍പ്
പ്ലാസ്റ്റിക് ബട്ടണുമായി ഇരുപത് വർഷം നരകിച്ച യുവതിക്ക് തിരുവനന്തപുരം പട്ടത്തെ എസ്‌യുടി ബിആർ ലൈഫ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ശസ്ത്രക്രിയ നടത്തി.
കുഞ്ഞായിരുന്നപ്പോള്‍ മൂക്കിനുളളില്‍ അറിയാതെപെട്ട പ്ലാസ്റ്റിക് ബട്ടണ്‍ പുറത്തെടുത്തത് യുവതിയുടെ വിവാഹത്തിന് ഒരാഴ്ച മുന്‍പ്. പ്ലാസ്റ്റിക് ബട്ടണുമായി ഇരുപത് വർഷം നരകിച്ച യുവതിക്ക് തിരുവനന്തപുരം പട്ടത്തെ എസ്‌യുടി ബിആർ ലൈഫ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ശസ്ത്രക്രിയ നടത്തി. ഡോ. അമ്മു ശ്രീപാര്‍വതിയാണ് ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുത്തു.
22കാരി മൂക്കുവേദനയ്ക്ക് പലയിടത്തും ചികിത്സ തേടിയെങ്കിലും പരിഹാരം കണ്ടില്ല. ഒടുവില്‍ സ്കാനിങും മറ്റ് പരിശോധനകളും നടത്തിയപ്പോഴാണ് മൂക്കിനുള്ളില്‍ മാംസത്തില്‍ പൊതിഞ്ഞിരിക്കുന്ന ബട്ടണ്‍ കണ്ടെത്തിയത്.
ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടിയുടെ മൂക്കിനുളളില്‍ പ്ലാസ്റ്റിക് ബട്ടണ്‍ കുടുങ്ങിയത്. യുവതി കുട്ടിക്കാലം മുതല്‍ മൂക്കടപ്പിനുളള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൂക്കില്‍ നിന്ന് പതിവായി പഴപ്പുവരുന്നുണ്ടായിരുന്നു. ബട്ടണിന് മുകളില്‍ മാംസം വളരുന്തോറും അസ്വസ്ഥത ഏറിവന്നു. അസാധാരണമായ മാംസ വളര്‍ച്ചയും പഴുപ്പും കണ്ടതിനെ തുടര്‍ന്നാണ് എന്തെങ്കിലും ബാഹ്യ വസ്തു ഉള്ളിലുണ്ടോയെന്ന് ഡോ. അമ്മുവിന് സംശയം തോന്നിയത്.
പഴയ കാലത്തെ പ്ലാസ്റ്റിക് ബട്ടണായിരുന്നു മൂക്കിനുളളില്‍. അത് പുറത്തെടുത്തതോടെ കെട്ടിക്കിടന്ന പഴുപ്പ് പുറത്തേക്കൊഴുകി. ബട്ടണു ചുറ്റും മാംസം വളര്‍ന്നു ശ്വസനപാത അടഞ്ഞതായിരുന്നു ശ്വാസതടസ്സത്തിന് കാരണം. ബട്ടണ്‍ എന്നാണ് മൂക്കില്‍ കടന്നത് എന്ന് യുവതിക്കും വീട്ടുകാര്‍ക്കും ഓര്‍മ്മയില്ല. ഇത് അപൂർവങ്ങളിൽ അപൂർവമെന്നാണ് ഡോക്ടര്‍ പറയുന്നത്.