പൈലറ്റുമാരുടേതുൾപ്പെടെ ഫ്ലൈറ്റ് ജീവനക്കാരുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനും ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ വിമാനക്കമ്പനികൾക്ക് 2023 ഫെബ്രുവരിയിൽ നോട്ടീസ് നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
ദില്ലി: അഹമ്മദാബാദിൽ ബോയിംഗ് 787-ഡ്രീംലൈനർ വിമാനം തകർന്നുവീണതിന് പിന്നാലെ, നാല് ദിവസത്തിന് ശേഷം 100-ലധികം എയർ ഇന്ത്യ പൈലറ്റുമാർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചതായി ജൂനിയർ വ്യോമയാന മന്ത്രി മുരളീധർ മൊഹോൾ പാർലമെന്റിൽ വ്യക്തമാക്കി. പൈലറ്റുമാരുടെ മാനസികാരോഗ്യം, പ്രത്യേകിച്ച് അപകടത്തിന് ശേഷം, തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പറഞ്ഞു. 51 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫീസർമാരും ആ ദിവസം അവധിക്ക് അപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി.
ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൈലറ്റുമാരുടേതുൾപ്പെടെ ഫ്ലൈറ്റ് ജീവനക്കാരുടെ മാനസികാരോഗ്യം വിലയിരുത്തുന്നതിനും ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ വിമാനക്കമ്പനികൾക്ക് 2023 ഫെബ്രുവരിയിൽ നോട്ടീസ് നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വിമാന ജീവനക്കാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും പരിശീലനം നൽകാൻ വിമാനക്കമ്പനികൾക്കും വിമാനത്താവള അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏത് പ്രശ്‌നത്തെയും തിരിച്ചറിയുന്നതിലും നേരിടുന്നതിലും ഫ്ലൈറ്റ് ക്രൂ / എടിസിഒമാരെ (എയർ ട്രാഫിക് കൺട്രോൾ ഓഫീസർമാർ) സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും പിയർ സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കാനും നിർദേശിച്ചു. അതേസമയം, ജീവനക്കാരുടെ ക്ഷീണവും പരിശീലനവും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഡയറക്ടർ ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസുകൾ ലഭിച്ചതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു.
കഴിഞ്ഞ 12 മാസമായി എയർലൈൻ സ്വമേധയാ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് നോട്ടീസുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ ചില സ്വമേധയാ ഉള്ള വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട നോട്ടീസുകൾ ലഭിച്ചതായും നോട്ടീസിന് മറുപടി നൽകുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് പറഞ്ഞു.

