കണക്കില്‍പ്പെടാത്ത 14.6 കോടി രൂപ, 252 കുപ്പി മദ്യം, പുലിത്തോല്‍ എന്നിവയും പരിശോധനയില്‍ കണ്ടെത്തി.

ദില്ലി: മധ്യപ്രദേശില്‍ വന്‍ കള്ളപ്പണ വേട്ട. 281 കോടിയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. 20 കോടി രൂപയോളം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ദില്ലിയിലെ ആസ്ഥാനത്തേക്ക് നല്‍കിയതായും ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തി. വ്യവസായികള്‍ , രാഷ്ട്രീയ നേതാക്കള്‍ എന്നിവരില്‍ നിന്നായാണ് 281 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തത്. 

തിങ്കളാഴ്ച ആദായ നികുതി വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടത്തിയത്. കള്ളപ്പണത്തില്‍ 20 കോടി രൂപയോളം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ദില്ലിയിലെ ആസ്ഥാനത്തേക്ക് നല്‍കിയതായി ആദായ നികുതി വകുപ്പാണ് വെളിപ്പെടുത്തിയത്. വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

കണക്കില്‍പ്പെടാത്ത 14.6 കോടി രൂപ, 252 കുപ്പി മദ്യം, പുലിത്തോല്‍ എന്നിവയും പരിശോധനയില്‍ കണ്ടെത്തി. 230 കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നതായും വ്യാജ ബില്ലുകള്‍ വഴി 242 കോടി രൂപ വെട്ടിച്ചതായും റെയ്ഡില്‍ കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.