ഹൈദരാബാദിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവതി ആത്മഹത്യ ചെയ്തു. പ്രണയവിവാഹത്തിന് ശേഷം സ്റ്റാർട്ടപ്പിനായി കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു പീഡനം. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹൈദരാബാദ്: സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കി. സോഫ്റ്റ്‌വെയർ എൻജിനീയറും ബിഹാർ സ്വദേശിയുമായ ഇഷിത യാദവ് (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നീരജും ഇഷിതയും പ്രണയിച്ച് വിവാഹിതർ ആയവരാണെന്ന് പൊലീസ് പറഞ്ഞു.
2020ൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇഷിതയും മധ്യപ്രദേശിൽ നിന്നുള്ള നീരജും പരിചയപ്പെടുന്നത്. അടുപ്പം പിന്നീട് പ്രണയത്തിലെത്തി. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽവച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനുശേഷം നവദമ്പതികൾ ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി. എന്നാൽ കല്യാണത്തിന് പിന്നാലെ നീരജ് ഇഷിതയോടെ പണം ചോദിച്ച് തുടങ്ങി. തനിക്ക് സ്ത്രീധനമായി കൂടുതൽ പണം വേണമെന്നും, തന്‍റെ പുതിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ഇയാൾ ഇഷിതയോട് ആവശ്യപ്പെട്ടു. നിരന്തരം പണം ചോദിച്ച് പ്രതി ഇഷിതയെ സമ്മർദത്തിലാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
നീരജിന്‍റെ മാനസികമായി പീഡനത്തിൽ മനം നൊന്താണ് ഇഷിത ജീവനൊടുക്കുന്നത്. മകളുടെ മരണത്തിൽ, ഇഷിതയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ മിയാപുർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കസ്റ്റഡിയിലുള്ള നീരജിനെ ചോദ്യം ചെയ്തുവരികയാണെന്നും, വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


