2 ജി സ്പെക്ട്രം കേസ് ദില്ലി ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു
നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിബിഐ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയതെന്ന് എ രാജയുടെ അഭിഭാഷകൻ വാദിച്ചു.
ദില്ലി: 2 ജി സ്പെക്ട്രം കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. എ രാജ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിബിഐ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയതെന്ന് എ രാജയുടെ അഭിഭാഷകൻ വാദിച്ചു.
വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് അറ്റോര്‍ണി ജനറലിന്‍റെ അനുമതി വാങ്ങേണ്ടതാണ്. സിബിഐ അത് ചെയ്തിട്ടില്ല. കേസിൽ ഇന്നുമുതൽ അന്തിമവാദം കേൾക്കാനായിരുന്നു നേരത്തെ കോടതി തീരുമാനിച്ചിരുന്നത്. കോടതിയുടെ സമയം പാഴാക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് സിബിഐ വാദിച്ചു.