കർണാടകയിൽ 3 ലക്ഷത്തോളം ബംഗ്ലാദേശികളുണ്ടെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ
ഏകദേശം മൂന്നു ലക്ഷത്തോളം ബംഗ്ലാദേശികള്‍ കർണാടകയിലുണ്ടെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളെ തുടർന്ന് 3000 ത്തോളം ബംഗ്ലാദേശികൾ സംസ്ഥാനം വിട്ടെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ.
ബെംഗളൂരു: കർണാടകയിൽ ഏകദേശം മൂന്നു ലക്ഷത്തോളം ബംഗ്ലാദേശികളുണ്ടെന്നും പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളെ തുടർന്ന് 3000 ത്തോളം ബംഗ്ലാദേശികൾ സംസ്ഥാനം വിട്ടെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു.നിർമ്മാണത്തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്ന വിഷയത്തിൽ സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.
പൗരത്വ നിയമത്തെ കുറിച്ച് രാജ്യമൊട്ടാകെ വാദ പ്രതിവാദങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം തിട്ടപ്പെടുത്താനുള്ള ശ്രമങ്ങൾ ഇതുവരെ നടന്നിട്ടില്ല. നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ ബംഗ്ലാദേശി പൗരന്മാരുള്ളത്. മനുഷ്യക്കടത്തിന്റെ ഇരകളായി എത്തിപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. നിർമ്മാണ മേഖലയിൽ മറ്റു സംസ്ഥാനക്കാർ ദിവസക്കൂലിയായി 500 രൂപ മുതൽ 600 രൂപ വരെ ആവശ്യപ്പെടുമ്പോൾ ബംഗ്ലാദേശികൾ കൂടുതൽ കടുംപിടിത്തം പിടിക്കാതെ 100 മുതൽ 150 രൂപയ്ക്ക് വരെ ജോലി ചെയ്യാൻ തയ്യാറാവുന്നു.
ഇത് മറ്റുളളവരെ അപേക്ഷിച്ച് ബംഗ്ലാദേശിൽ നിന്നുളളവരെ കൂടുതലായി നിയമിക്കാനുളള സാഹചര്യമൊരുക്കുന്നതായി കമ്മീഷണർ പറയുന്നു. ഇതിന്റെ മറവു പറ്റിയാണ് മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു.
Read More: കാഴ്ചശക്തി കുറഞ്ഞയാളെ കബളിപ്പിച്ച് മോഷണ സംഘം തട്ടിയത് 80000 രൂപ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം