മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു, മരണസംഖ്യ ഉയരാൻ സാധ്യത
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സംസ്ഥാനം മുഴുവനും ബാധിക്കപ്പെട്ടവർക്കൊപ്പമെന്നും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 32 പേർ മരിച്ചു. ഭോപ്പാലിൽ നിന്ന് 560 കിലോമീറ്റർ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 60 പേരാണ് ബസിൽ ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കേന്ദ്രആഭ്യന്തരമന്ത്രി ഓൺലൈൻ വഴി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് മാറ്റി വച്ചു.
സംഭവിച്ചത് വലിയൊരു ദുരന്തമാണ്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മന്ത്രിമാർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുകഴിഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സംസ്ഥാനം മുഴുവനും ബാധിക്കപ്പെട്ടവർക്കൊപ്പമെന്നും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. അപകടത്തിൽ നിന്ന് ഏവ് യാത്രക്കാരെ രക്ഷപ്പെടുത്തി. സിധിയിൽ നിന്ന് സാത്നയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ശാർദ കനാലിലേക്കാണ് ബസ് മറിഞ്ഞത്.