സാമ്പിൾ പരിശോധനയിൽ വർധന; 40 രാജ്യങ്ങൾക്ക് ഇന്ത്യ മരുന്ന് നൽകും; 3336 പ്രവാസികൾക്ക് കൊവിഡ് ബാധയെന്ന് സ്ഥിരീകരണം
ഇന്ത്യയിൽ കൊവിഡ് സാമ്പിൾ പരിശോധനകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷം സാമ്പിളുകൾ പരിശോധിച്ചു
ദില്ലി: ലോകത്തെ 40 രാജ്യങ്ങൾക്കു കൂടി കൊവിഡ് മരുന്ന് നൽകാൻ ഇന്ത്യ തീരുമാനിച്ചു. അമേരിക്കയിലേക്ക് അടക്കം ലോകത്തെ 13 രാജ്യങ്ങളിലേക്ക് നേരത്തെ അയച്ചുകൊണ്ടിരുന്ന ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നാണ് കയറ്റി അയക്കുന്നത്. പുതുതായി മരുന്ന് നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉണ്ട്.
അതേസമയം ഇന്ത്യയിൽ കൊവിഡ് സാമ്പിൾ പരിശോധനകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. തെലങ്കാനയിൽ ഇന്ന് 50 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിൽ ഇന്ന് 62 കൊവിഡ് ബാധിതരെ കണ്ടെത്തി. ആറ് പേർ കൂടി ഇവിടെ വൈറസ് ബാധിച്ച് മരിച്ചു.
ലോകത്തെ 53 രാജ്യങ്ങളിലായി 3336 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 പ്രവാസി ഇന്ത്യക്കാർ മരിച്ചു. കുവൈത്തിൽ 785, സിങ്കപ്പൂരിൽ 634, ഖത്തറിൽ 420, ഇറാനിൽ 308, ഒമാനിൽ 297, യുഎഇ 238, സൗദി അറേബ്യ 186, ബഹ്റിൻ 135, ഇറ്റലി 91, മലേഷ്യ 37, പോർചുഗൽ 36, ഘാന 29, അമേരിക്ക 24, സ്വിറ്റ്സർലന്റ് 15, ഫ്രാൻസ് 13 എന്നിങ്ങനെയാണ് വിദേശത്ത് കൊവിഡ് ബാധിച്ച ഇന്ത്യാക്കാരുടെ കണക്ക്.