ചൊവ്വാഴ്ച ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. 

ദില്ലി: 2016നും 2020നും ഇടയില്‍ രാജ്യത്ത് ഏകദേശം 3,400 വര്‍ഗീയ കലാപ കേസുകള്‍ (Communal riot cases) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ചൊവ്വാഴ്ച ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. 2020-ല്‍ 857 വര്‍ഗീയ അല്ലെങ്കില്‍ മതകലാപ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2019-ല്‍ 438 കേസുകളും 2018-ല്‍ 512 കേസുകളും 2017ല്‍ 723 കേസുകളും 2016ല്‍ 869 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ രാജ്യത്ത് മൊത്തം 2.17 ലക്ഷം കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മന്ത്രി അറിയിച്ചു. 2020ല്‍ 51,606 കലാപക്കേസുകളും 2019ല്‍ 45,985 കലാപ കേസുകളും രജിസ്റ്റര്‍ ചെയ്തു. 2018- 57,828, 2017-58,880, 2016-61,974 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കലാപക്കേസുകള്‍. 

മോദിയുടെ ചിത്രം വീട്ടില്‍ സ്ഥാപിക്കാന്‍ സമ്മതിക്കുന്നില്ല ഉടമക്കെതിരെ പരാതിയുമായി യുവാവ്

ഇന്‍ഡോര്‍ വീട്ടില്‍ സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കാണമെന്നാവശ്യപ്പെട്ട് ഉടമ ഭീഷണിപ്പെടുത്തുന്നതായി യുവാവിന്റെ പരാതി. മോദിയുടെ ചിത്രം ഒഴിവാക്കിയില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിച്ചു. പൊലീസ് കമ്മീഷണര്‍ ഓഫിസില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് യുവാവ് പരാതിയുമായി എത്തിയത്. ഇന്‍ഡോര്‍ പീര്‍ഗലിയില്‍ താമസിക്കുന്ന യൂസഫ് എന്ന യുവാവാണ് പരാതി പറഞ്ഞത്.

മോദിയുടെ ആശയങ്ങളില്‍ പ്രചോദിതനായാണ് വാടകക്ക് താമസിക്കുന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചത്. എന്നാല്‍ ഉടമയായ യാക്കൂബ് മന്‍സൂരിയും സുല്‍ത്താന്‍ മന്‍സൂരിയും ചിത്രം വീട്ടില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിത്രം നീക്കാന്‍ ഇവര്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തി. എന്നാല്‍ ഇവരുടെ ആവശ്യം നിരസിച്ചതോടെ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പരാതിയില്‍ പറയുന്നു. യൂസഫിന്റെ പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡിസിപി മനീഷ പഥക് അറിയിച്ചു. സംഭവം സത്യമാണെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യ നിഷേധമാണെന്നും പൊലീസ് പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.