ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്
മുംബൈ: രാജ്യത്തെ വൻ ലഹരി റാക്കറ്റിനെ വലയിലാക്കാൻ അന്വേഷണ ഏജൻസികളുടെ തീവ്ര ശ്രമം. പുണെയിലും ദില്ലി പൊലീസിന്റെ സഹായത്തോടെ ദില്ലിയിലുമായി പുണെ പൊലീസ് നടത്തിയ പരിശോധനയിൽ 3500 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. പുണെക്കടുത്ത് കുപ്‌വാഡിലെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ മാത്രം 140 കോടി രൂപയുടെ മെഫഡ്രോൺ പിടിച്ചെടുത്തു. ലഹരി മാഫിയയുമായി ബന്ധമുളള മൂന്ന് പേരെ ഇവിടെ നിന്നും പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പുണെയിലെ ഉപ്പ് ഫാക്ടറികളുടെയും കെമിക്കൽ യൂണിറ്റുകളുടെയും മറവിൽ ലഹരിസംഘം നിര്‍മ്മിച്ചത് അന്താരാഷ്ട്ര ലഹരി ശൃംഖലയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ദില്ലിയിലും പുണെയിലുമായി നടന്ന പരിശോധനയിൽ 1800 കിലോ മെഫാഡ്രോണാണ് പിടിച്ചെടുത്തത്. മാരക രാസലഹരിയായ മെഫാഡ്രോണ് കപ്പൽ മുഖേന വിദേശത്തേക്ക് കടത്തിയതായും പോലീസ് കണ്ടെത്തി. ദില്ലി കേന്ദ്രീകരിച്ചുളള കൊറിയർ കമ്പനി മുഖേന ഭക്ഷണ പൊതികളുടെ മറവിലായിരുന്നു വിദേശത്തേക്ക് ലഹരി കടത്തിയത്. ഇതോടെ ലഹരിക്കടത്തിലെ അന്താരാഷ്ട്ര ബന്ധം തേടുകയാണ് പോലീസ്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾക്കായി ഈ സംഘം ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കും. അതേ സമയം പരിശോധന ദില്ലിയും പുണെയിലുമായി വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. പുണെയിലെ വൻലഹരി വേട്ടയെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ലഹരിസംഘത്തിന്റെ ഗുജറാത്ത് ബന്ധം അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര കോണ്ഗ്രസ് അധ്യക്ഷൻ നാനാ പടോലെ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
