മയൂർവിഹാറിലെ സിആർപിഎഫ് ക്യാമ്പിൽ 37 ജവാന്മാര്ക്ക് കൂടി കൊവിഡ്
ഇന്ന് 37പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെ കൊവിഡ് രോഗികളായ ജവാന്മാരുടെ എണ്ണം 122 ആയി
ദില്ലി: മയൂർവിഹാറിലെ സിആർപിഎഫ് ക്യാമ്പിൽ കൊവിഡ് രോഗികളായ ജവാന്മാരുടെ എണ്ണം 122 ആയി. ഇന്ന് 37പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചതോടെയാണിത്. അർധ സൈനിക വിഭാഗത്തിന്‍റെ ക്യാമ്പുകളിലെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും വലിയ സംഖ്യയാണിത്.
നേരത്തെ ഇവിടെ രോഗം ബാധിച്ച് ഒരു ജവാൻ മരിച്ചിരുന്നു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാൻ മരിക്കുന്നത്. ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക് ഡൗണ്‍ വന്നതിനാൽ ദില്ലി ക്യാമ്പിൽ തങ്ങുകയായിരുന്നു. ആദ്യം കൊവിഡ് സ്ഥിരീകരിച്ചതും ഇയാൾക്ക് തന്നെയാണ്.
ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നത്. 350 പേരുള്ള ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.