ചെരിപ്പ് എടുക്കാനായി തിരിഞ്ഞ ഒരു നിമിഷം കണ്ണ് തെറ്റി. പന്ത്രണ്ടാം നിലയിൽ നിന്ന് താഴെ വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം

നൈഗാവ്: പുറത്തേക്ക് പോകാനുള്ള തിരക്കിനിടെ അമ്മയുടെ ശ്രദ്ധ ഒരു നിമിഷം തെറ്റി. നാല് വയസുകാരി ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ് മരിച്ചു. മഹാരാഷ്ട്രയിലെ നൈഗാവിലാണ് സംഭവം. 4 വയസ് പ്രായമുള്ള അൻവിക പ്രജാപതി എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. ഫ്ലാറ്റിലെ ഡക്റ്റ് വിൻഡോയിലൂടെയാണ് കുട്ടി താഴേയ്ക്ക് വീണത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്.

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നൈഗാവിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു നാല് വയസുകാരിയും അമ്മ അഞ്ജലി പ്രജാപതിയും. വീട്ടിലേക്ക് തിരിച്ച് പോകാനായി രാത്രി 8.15ഓടെ ഫ്ലാറ്റിന് പുറത്തേക്ക് ഇരുവരും ഇറങ്ങി. ചെരിപ്പ് ഇടാനായി കുട്ടിയെ അഞ്ജലി ഷൂ റാക്കിന് മുകളിൽ ഇരുത്തി. ഈ സമയത്ത് ഷൂറാക്കിന് പിന്നിലുള്ള ഡക്റ്റ് വിൻഡോ പാതി തുറന്ന് കിടന്നിരുന്നത് അഞ്ജലി ശ്രദ്ധിച്ചിരുന്നില്ല. ഷൂറാക്കിൽ നിന്നും എഴുന്നേറ്റ കുഞ്ഞ് ഡക്റ്റ് വിൻഡോയിൽ ഇരിക്കാൻ ശ്രമിച്ചതോടെ ബാലൻസ് തെറ്റി പന്ത്രണ്ടാം നിലയിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.

Scroll to load tweet…

അഞ്ജലി കുട്ടിയുടെ ചെരിപ്പ് എടുത്ത് തിരിയുമ്പോഴേയ്ക്കും അപകടം സംഭവിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാല് വയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സംഭവങ്ങൾ മുഴുവനും ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിയുകയായിരുന്നു. അ‌ഞ്ജലിയുടെ നിലവിളി കേട്ടെത്തിയ ആളുകൾ താഴത്തെ നിലയിലേക്ക് ഓടുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. സംഭവത്തിൽ അപകട മരണത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം