ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘത്തിന് സൂചന. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിലേക്ക് പോയെന്നും, സംഘത്തെ വിദേശത്തുനിന്നും നിയന്ത്രിച്ച ഉകാസ കർണാടക സ്വദേശി ആണെന്നും പ്രാഥമിക നിഗമനം.
ദില്ലി : ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സൂചന. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിദേശത്തുള്ള ഭീകരസംഘങ്ങളുമായടക്കം ബന്ധം പുലർത്തിയ അറസ്റ്റിലായവർക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എൻഐഎയ്ക്ക് ലഭിച്ച സൂചന.വിദേശത്തുള്ള ഭീകരർ ഇവർക്ക് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി ബോംബ് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തിട്ടുണ്ട്. ഭീകര സംഘത്തിന് എല്ലാ നിർദേശങ്ങളും സഹായങ്ങളും നൽകി നിയന്ത്രിച്ച 3 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇതിൽ ഉകാസയെന്നയാളാണ് മുസമ്മിലിനെ തുർക്കി അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഇന്ത്യാക്കാരൻ തന്നെയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. കർണാടക സ്വദേശിയും മംഗാലപുരം ,കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലെ സ്ഫോടനങ്ങൾ നടപ്പാക്കിയവരെ നിയന്ത്രിച്ചതും മുഹമ്മദ് ഷാഹിദ് ഫൈസലാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ സാക്കിർ ഉസ്താദ് എന്നും അറിയപ്പെടുന്ന ഫൈസൽ 2012 ൽ 28-ാം വയസിലാണ് രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തിയത്. തുടർന്ന് ഭീകര സംഘങ്ങളുമായി ചേർന്ന് വിദേശ രാജ്യങ്ങളില് നിന്നും ഇന്ത്യയില് സ്ഫോടനങ്ങൾ നടപ്പാക്കുകയാണ് ഇയാളുടെ രീതി.
2022 ൽ കോയമ്പത്തൂരിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പൊട്ടിത്തെറിച്ചിരുന്നു. ചെങ്കോട്ട സ്ഫോടനവുമായി ഈ സംഭവത്തിനുള്ള സാമ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ അൽഫലാഹ് എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിൻറെ പങ്കും അന്വേഷിക്കുന്നുണ്ട്.
അതിനിടെ ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിയുടെ സാമൂഹിക മാധ്യമഅക്കൗണ്ട് സംബന്ധിച്ച് വിശദാംശങ്ങൾ അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടവരോട് തേടിയിട്ടുണ്ട്. ഭീകര സംഘത്തിലെ മറ്റ് അംഗങ്ങളെ തേടി കാൺപൂരിലും ഇന്ന് പരിശോധന നടന്നു. അതിനിടെ ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി പോലീസിന് നിർണായക നിർദേശങ്ങൾ ലഫ് ഗവർണർ നൽകി. നിശ്ചിത അളവിലുമധികം അമോണിയം നൈട്രേറ്റ് കൈകാര്യം ചെയ്യുന്നവരെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാനും, ഭീകരവാദ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്താനും, നഗരത്തിലെ പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കാനുമാണ് നിർദേശിച്ചത്.


