മൈസൂരു ജില്ലയിലെ യെൽവാലിന് സമീപമുള്ള തങ്ങളുടെ കുടുംബസ്വത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് റോഷന് മിന്നലേറ്റത്.
മൈസൂരു: വീട്ടുകാർക്കൊപ്പം കുടുംബവീട് സന്ദർശിക്കുന്നതിനിടെ സ്വന്തം കൃഷിയിടത്തിൽ നിന്ന് മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ ടെക്കി യുവാവിന് ദാരുണാന്ത്യം. ഇടിമിന്നലേറ്റാണ് മരണം. ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന 43കാരനായ ഹൊസോക്ലു റോഷൻ ബാലകൃഷ്ണയാണ് കൊല്ലപ്പെട്ടത്. കുടക് ജില്ല സ്വദേശിയായ 43കാരൻ കുടുംബത്തോടൊപ്പം ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള ഒരു അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്.
സ്വന്തം കുടുംബത്തിന്റെ കാപ്പിത്തോട്ടത്തിന്റെ മേൽനോട്ടവും ഹൊസോക്ലു റോഷൻ ബാലകൃഷ്ണയാണ് ചെയ്തിരുന്നത്. മൈസൂരു ജില്ലയിലെ യെൽവാലിന് സമീപമുള്ള തങ്ങളുടെ കുടുംബസ്വത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് റോഷന് മിന്നലേറ്റത്. വൈകുന്നേരം കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഇവർ തങ്ങളുടെ വസ്തുവിന് സമീപം വാഹനം നിർത്തുകയായിരുന്നു. തുടർന്ന് പറമ്പിലെ ഒരു മാവിന്റെ ചുവട്ടിലേക്ക് റോഷൻ മാമ്പഴം പറിക്കാൻ പോയി. ഈ സമയത്താണ് 43കാരൻ ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടൻ തന്നെ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണു.
അപകടം നടന്നയുടൻ തന്നെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ അടുത്തുള്ള എൻജി ആശുപത്രിയിലേക്കും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടിക്കേരിക്കടുത്തുള്ള ഹെരവനാട് ഗ്രാമത്തിലാണ് റോഷന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമാണ് റോഷന്റെ കുടുംബത്തിലുള്ളത്.


