വീടിനു സമീപത്തുള്ള സാംസങ് സർവ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവർ കൈയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ അവനുവദിച്ചില്ലെന്നും സീമ അഗർവാൾ പറയുന്നു. 

ബെംഗളൂരു: സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽനിന്ന് 52 കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു ജീവൻഭീമാനഗറിൽ താമസിക്കുന്ന സീമ അഗർവാൾ എന്ന സ്ത്രീയാണ് അപകടത്തിൽനിന്ന് അത്‍ഭുതകരമായി രക്ഷപ്പെട്ടത്. വീടിനുള്ളിൽ വച്ചിരുന്ന സാംസങ് ഗാലക്സി എസ്7എഡ്ജ് ഫോൺ ആണ് പൊട്ടിത്തെറിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഫോൺ ഉപയോഗിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങി 15 സെക്കൻഡിനു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സീമ അഗർവാൾ പറഞ്ഞു. തുടർന്ന് യുഎസിലുള്ള മകളെ വിവരമറിയിക്കുകയും ബെംഗളൂരുവിലുള്ള അവരുടെ സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നു. മൂന്നു വർഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്.

വീടിനു സമീപത്തുള്ള സാംസങ് സർവ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവർ കൈയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ അവനുവദിച്ചില്ലെന്നും സീമ അഗർവാൾ കൂട്ടിച്ചേർത്തു. പിന്നീട് കമ്പനി അധികൃതർക്ക് പരാതി നൽകി. പരിശോധനയ്ക്കു ശേഷം പൊട്ടിത്തെറിച്ചത് ഫോണിന്റെ തകരാറുകൊണ്ടല്ലെന്നും മറ്റെന്തെങ്കിലും വസ്തുവിൽ നിന്നേറ്റ അമിത ചൂടാവാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നുമാണെന്നാണ് കമ്പനി അറിയിച്ചത്.

കമ്പനി പൂർണ്ണമായി കൈയ്യൊഴിഞ്ഞ സ്ഥിതിയ്ക്ക് ഉപഭോക്തൃഫോറത്തിൽ പരാതി നൽകാനാണ് തീരുമാനമെന്നും സീമ അഗർവാൾ പറഞ്ഞു. വാങ്ങിയതു മുതൽ ഫോണിന്റെ ഒറിജിനൽ ചാർജ്ജർ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതുവരെ കേടാവാത്തതിനാൽ സർവ്വീസ് സെന്ററിൽ കൊടുത്തിട്ടുമില്ല. തന്റെ കുടുംബത്തിൽ ഭൂരിഭാഗം പേരും സാംസങ് ഫോണാണ് ഉപയോഗിക്കുന്നതെന്നും ജീവനു തന്നെ ഭീഷണിയാവുന്ന തരത്തിൽ ഫോൺ പൊട്ടിത്തെറിക്കാൻ തുടങ്ങിയാൽ എങ്ങനെ വിശ്വസിച്ച് ഉപയോഗിക്കുമെന്നും സീമാ അ​ഗർവാൾ ചോദിക്കുന്നു.