11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്; മധ്യപ്രദേശില്‍ നിര്‍ണ്ണായകം
ഒഡീഷ, നാഗാലാണ്ട്, കർണാടക ജാർഖണ്ഡ് എന്നിവിടങ്ങളിൽ രണ്ടു വീതം സീറ്റിലും ചത്തീസ്ഗഡ്, ഹരിയാന, തെലുങ്കാന തുടങ്ങിയ സംസ്ഥാങ്ങളിലെ ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ദില്ലി: മധ്യപ്രദേശ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 28 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ സർക്കാരിനെ നിലനിർത്താൻ ബിജെപിക്ക് വൻ വിജയം അനിവാര്യമാണ്.
മധ്യപ്രദേശിലെ 28 ഉം ഗുജറാത്തിലെ 8ഉം ഉത്തർ പ്രദേശിലെ 7 സീറ്റിലേക്കുമാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷ, നാഗാലാണ്ട്, കർണാടക ജാർഖണ്ഡ് എന്നിവിടങ്ങളിൽ രണ്ടു വീതം സീറ്റിലും ചത്തീസ്ഗഡ്, ഹരിയാന, തെലുങ്കാന തുടങ്ങിയ സംസ്ഥാങ്ങളിലെ ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലേത് നിർണായകമാണ്. ബിജെപിക്ക് അധികാരം നിലനിർത്താൻ 28 ൽ 9 സീറ്റില്ലെങ്കിലും ജയിക്കണം. 22എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തുകയും 3 എംഎല്‍എമാര്‍ രാജിവെയ്ക്കുകയും മറ്റു 3പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെയും ദിഗ് വിജയ് സിങിന്‍റെയും തട്ടകമായ ഗ്വാളിയോർ, ചമ്പാൽ മേഖല കൂടിയാണിയത്. 230അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116സീറ്റാണ് വേണ്ടത്.