75കാരൻ 35കാരിയെ വിവാഹം ചെയ്തു. പുനർവിവാഹം വേണ്ടെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ ഉപദേശിച്ചെങ്കിലും അദ്ദേഹം മുന്നോട്ട് പോകാൻ തീരുമാനിച്ചു.
ജൗൻപൂർ: ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35 കാരിയെ വിവാഹം ചെയ്തെങ്കിലും പിറ്റേ ദിവസം രാവിലെ മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുരിലാണ് സംഭവം. സംഗ്രുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് മരണത്തിന് കീഴടങ്ങിയത്. ജോൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമ വാസിയാണ് ഇയാൾ. ഒരു വർഷം മുമ്പ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ട ആൾ അന്നുമുതൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കുട്ടികളില്ലാത്തതിനാൽ കടുത്ത ഏകാന്തത അനുഭവിച്ചിരുന്നു. പിന്നീടാണ് രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പുനർവിവാഹം വേണ്ടെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ ഉപദേശിച്ചെങ്കിലും അദ്ദേഹം മുന്നോട്ട് പോകാൻ തീരുമാനിച്ചു. സെപ്റ്റംബർ 29 തിങ്കളാഴ്ച, ജലാൽപൂർ പ്രദേശത്തെ താമസക്കാരിയായ 35 കാരിയായ മൻഭവതിയെ അദ്ദേഹം വിവാഹം കഴിച്ചു.
ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്യുകയും പിന്നീട് ഒരു ക്ഷേത്രത്തിൽ പരമ്പരാഗത ആചാരങ്ങൾ നടത്തുകയും ചെയ്തു. ചടങ്ങിനുശേഷം സംസാരിച്ച മൻഭവതി, വീട്ടുകാര്യങ്ങൾ ഏറ്റെടുക്കുമെന്നും ജനിക്കുന്ന കുട്ടികളെ പരിപാലിക്കുമെന്നും ഭർത്താവ് ഉറപ്പുനൽകിയതായി പറഞ്ഞു. വിവാഹ രാത്രിയിൽ ഇരുവരും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നതായി അവർ പറഞ്ഞു. എന്നാൽ, രാവിലെയോടെ, സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മരണത്തിൽ ചില ബന്ധുക്കൾ ദുരൂഹതയാരോപിച്ചു. ദില്ലിയിൽ താമസിക്കുന്ന അനന്തരവൻമാർ ഉൾപ്പെടെയുള്ള മരിച്ചവരുടെ ബന്ധുക്കൾ ശവസംസ്കാര ചടങ്ങുകൾ നിർത്തിവച്ചു. ബന്ധുക്കൾ എല്ലാവരും എത്തിയതിന് ശേഷം മാത്രമേ ശവസംസ്കാരം നടത്താവൂ എന്ന് അവർ ആവശ്യപ്പെട്ടു.


