എൽഡിഎഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് മലപ്പുറം സ്വദേശിയായ എട്ട് വയസ്സുകാരൻ ഷഹാദ് സോഷ്യൽമീഡിയയിൽ താരമായി. തോറ്റാലും പാർട്ടി മാറില്ലെന്ന് പറയുന്ന കുട്ടിയുടെ വീഡിയോ വൈറലായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
മലപ്പുറം: സോഷ്യൽമീഡിയയിൽ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എൽഡിഎഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്. തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാൽ, തോറ്റതോടെ ഫാമിലി വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പന്തയം ചർച്ചയായി. ഇതോടെ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. പിതാവ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഞാൻ സഖാവാണ് വാക്ക് പാലിക്കുമെന്നും തോറ്റാലും പാർട്ടി മാറില്ലെന്നും കുട്ടി തറപ്പിച്ച് പറഞ്ഞു. നാട്ടിലെ കുട്ടി സഖാക്കളുടെ നേതാവാണ് ഷഹാദ്. കഴിഞ്ഞ തദ്ദേശത്തിലും എൽഡിഎഫിനായി ഇവർ പ്രചരണത്തിനിറങ്ങി.
വാർഡിൽ തോറ്റതോടെ അവസാനിപ്പിക്കുമെന്ന് കുടുംബം കരുതിയെങ്കിലും അവർക്ക് തെറ്റി. വർധിത വീര്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി. പാർട്ടി തിരിച്ചുവരുമെന്നും തോറ്റാലും ജയിച്ചാലും പാർട്ടിക്കൊപ്പമുണ്ടാകുമെന്നും കുട്ടി സഖാവ് പറയുന്നു. ഈ വാക്കുകൾ സിപിഎമ്മിന്റെ നേതാക്കൾ വരെ ഏറ്റെടുത്തിരിക്കുകയാണ്. എംഎൽഎ വിജിനടക്കമുള്ളവർ വീഡിയോ പങ്കുവെക്കുകയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് വിളിക്കുകയും ചെയ്തു. ബാലസംഘം ഭാരവാഹികളും സിപിഎം ഏരിയാ കമ്മിറ്റി അംഗം സഖാവ് യു. സൈനുദ്ദീനും നേരിട്ടെത്തി ഈ കൊച്ചു സഖാവിനെ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
