ബിജെപിയുടേത് ഇടുങ്ങിയ ചിന്താഗതി, അശോകസ്തംഭം അനാഛാദന ചടങ്ങിൽ നിന്നും പ്രതിപക്ഷത്തെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്
അശോകസ്തംഭത്തിൽ വ്യത്യാസങ്ങൾ വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലി: ദില്ലിയിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാഛാദനചടങ്ങിൽ നിന്നും പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. ചടങ്ങിൽ നിന്നും പ്രതിപക്ഷത്തെ മുഴുവൻ മാറ്റിനിര്‍ത്തിയ ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതി വ്യക്തമാണ്. അശോകസ്തംഭത്തിൽ വ്യത്യാസങ്ങൾ വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സർക്കാർ തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലിയിൽ പുതിയതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നമായ അശോക സ്തംഭം ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത്. 6.5 മീറ്റർ ഉയരവും 9500 കിലോ ഭാരവമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിർമിച്ചത്. ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്‌സ്, വെങ്കല കാസ്റ്റിങ് തുടങ്ങി എട്ടു ഘട്ടങ്ങളിലൂടെയാണ് കൂറ്റൻ അശോക സ്തംഭം നിർമാണം പൂർത്തിയാക്കിയത്. അനാച്ഛാദന ചടങ്ങിൽ, പ്രധാനമന്ത്രിക്ക് ഒപ്പം ലോക്‌സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. പാർലമെന്‍റ് കെട്ടിടത്തിന്‍റെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്. അനാച്ഛാദന ചടങ്ങിന് മുൻപായി പൂജയും നടന്നു. പാർലമെന്‍റ് കെട്ടിട്ടത്തിലെ നിര്‍മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു.
പി എം കെയർ ഫണ്ട് : നിയന്ത്രണാധികാരം കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കുമില്ലെന്ന് മറുപടി, കോടതിക്ക് അതൃപ്തി
ദില്ലി : പി എം കെയർ ഫണ്ടിനെ കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി ദില്ലി ഹൈക്കോടതി. പി എം കെയർ ഫണ്ടിൻ്റെ നിയന്ത്രണവും, ഓഡിറ്റ് വിശദാംശങ്ങളും ആരാഞ്ഞ് നൽകിയ ഹർജിയിൽ പിഎം ഓഫീസ് നൽകിയ ഒരു പേജ് സത്യവാങ് മൂലമാണ് കോടതിയെ ചൊടിപ്പിച്ചത്. നിയന്ത്രണാധികാരം കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കുമില്ലെന്നാണ് ഒരു പേജ് മാത്രമുള്ള സത്യവാങ്മൂലത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടിയായി നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിയാണ് കോടതിക്ക് മറുപടി നൽകിയത്. ഇത്രയും പ്രധാനപ്പെട്ട വിഷയത്തിൽ ഒരു പേജ് സത്യവാങ്മൂലം നൽകിയതിൽ കോടതി ഉദ്യോഗസ്ഥരെ ശാസിച്ചു. അതൃപ്തി രേഖപ്പെടുത്തിയ കോടതി വിശദമായ വിവരങ്ങളടക്കം നൽകാൻ നാലാഴ്ച സമയം നൽകി.