'അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം'; ലക്ഷദ്വീപ് ജനത നിരാഹാരമിരുന്ന് പ്രതിഷേധിക്കും
ഇന്ന് കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരാനും തീരുമാനമായി. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിൻ്റെ ഉപ കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൊച്ചി: അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഏഴിന് ലക്ഷദ്വീപ് ജനത 12 മണിക്കൂർ നിരാഹാരമിരുന്ന് പ്രതിഷേധിക്കും. ഇന്ന് കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരാനും തീരുമാനമായി. എല്ലാ ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിൻ്റെ ഉപ കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അതേസമയം, ലക്ഷദ്വീപിലേക്ക് യാത്രാനുമതി നൽകണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കവരത്തി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും കേരളത്തിൽ നിന്നുള്ള എംപിമാർ കത്ത് നൽകി. ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവർ ലക്ഷദ്വീപ് സന്ദർശിക്കുമെന്ന് എളമര കരീം എം പി അറിയിച്ചു. അനുമതി നൽകിയില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഏളമരം കരീം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona