'കേരള മാതൃക' ഏറ്റെടുത്ത് ബംഗാള്‍; പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക സമ്മേളനം
ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാൻ വൈകുന്നതിനെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് സുജൻ ചക്രവർത്തി വിമർശിച്ചിരുന്നു
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാൻ പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെയാണ് പശ്ചിമ ബംഗാളും പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തിനുള്ള നീക്കം നടത്തുന്നത്.
ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാൻ വൈകുന്നതിനെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് സുജൻ ചക്രവർത്തി വിമർശിച്ചിരുന്നു.
പിന്നാലെയാണ് മമത സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന് എതിരെ
തൃണമൂൽ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോൺഗ്രസും പിന്തുണച്ചിരുന്നു.
പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെയും ഇരു പാർട്ടികളും പിന്തുണയ്ക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഭരിക്കുന്ന
രാജസ്ഥാൻ പ്രമേയം പാസാക്കിയത്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങൾ ആരാഞ്ഞുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് രാജസ്ഥാന്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ശബ്‍ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്. കേരളമാണ് പൗരത്വ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്.