'തിക്രിയിലും സിംഘുവിലും വീണ്ടും ആക്രമണ സാധ്യത'; ദില്ലി പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം
ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഘുവിൽ സംഘർഷത്തിന് കാരണമായിരുന്നു.
ദില്ലി: കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലി പൊലീസിന് അതീവ ജാഗ്രതാ നിര്‍ദ്ദേശം. തിക്രിയിലും സിംഘുവിലും വീണ്ടും ആക്രമണത്തിന് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവിടുത്തെ വിന്യാസം കൂട്ടാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് 65 ആം ദിവത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കർഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഘുവിൽ സംഘർഷത്തിന് കാരണമായിരുന്നു.
കർഷകർക്കെതിരെ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടിയുള്ള ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം പൊലീസ് ഗൂഡാലോചനയെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ഹരിയാനയിൽ നിന്ന് രണ്ടായിരം ട്രാക്ടറുകൾ കൂടി ഇന്നലെ സിംഗു അതിർത്തിയിൽ എത്തി. റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം തിരിച്ചുപോയ കർഷകരും സമരസ്ഥലങ്ങളിൽ ഇന്നലെ വൈകിട്ടോടെ തിരിച്ചെത്തി. അതേസമയം ഗാസിപ്പൂരിലെ കര്‍ഷകരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമേ എടുക്കുവെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.