Airforce: മരണപ്പെട്ടവരെ മാനിക്കുക, ഊഹാപോഹങ്ങൾ അവഗണിക്കുക: ഹെലികോപ്ടർ അപകടത്തിൽ വ്യോമസേന
കൂനൂരിലെ ഹെലികോപ്ടർ അപകടത്തെക്കുറിച്ച് പലതരം അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി വ്യോമസേന രംഗത്ത് എത്തിയത്.
ദില്ലി: സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് വ്യോമസേന.
ഡിസംബർ എട്ടിന് കൂനുരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൻ്റെ കാരണങ്ങൾ കണ്ടെത്താൻ കര/നാവിക/വ്യോമസേനകളുടെ സംയുക്ത സമിതിയെ ചുമതല്പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുകയും അപകടം സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടു വരികയും ചെയ്യും. അതുവരെ മരണപ്പെട്ടവരുടെ അന്തസ്സിനെ മാനിച്ചു കൊണ്ട് അപകടത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.
- ധീരസൈനികന് സല്യൂട്ട്: ബ്രിഗേഡിയർ ലിഡ്ഡർക്ക് രാജ്യത്തിന്റെ യാത്രാമൊഴി
- അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്, രക്ഷാപ്രവർത്തകരെ ആദരിച്ച് ഡിജിപി
- വരുൺ സിംഗിന്റെ നിലയില് പുരോഗതി; ശുഭസൂചനയെന്ന് ഡോക്ടർമാർ അറിയിച്ചതായി കർണാടക മുഖ്യമന്ത്രി
കൂനൂരിലെ ഹെലികോപ്ടർ അപകടത്തെക്കുറിച്ച് പലതരം അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി വ്യോമസേന രംഗത്ത് എത്തിയത്. അതേസമയം അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലെ ഡാറ്റാ റെക്കോർഡർ എ.എ.ഐ.ബി ((എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻസ്റ്റിഗേഷൻ ബ്യൂറോ) ടീം പരിശോധിച്ചു തുടങ്ങി.
ആകാശ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വ്യോമസേനയ്ക്ക് കീഴിലെ പ്രത്യേക വിഭാഗമാണ് എ.എ.ഐ.ബി. അപകടസ്ഥലത്ത് നിന്നും വ്യോമസേനാ ഉദ്യോഗസ്ഥർ വീണ്ടെടുത്ത ഡാറ്റാ റെക്കോർഡർ ഇന്നലെയാണ് ബെഗംളൂരുവിലേക്ക് കൊണ്ടു പോയത്. സംയുക്ത സേന അന്വേഷണസംഘത്തിൻ്റെ തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകടസ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു. അതേസമയം അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വ്യോമസേന പ്രതിരോധമന്ത്രാലയത്തിന് കൈമാറിയെന്നാണ് സൂചന.