'എല്ലാ പൈലറ്റുമാർക്കും കൊവിഡ് വാക്സീൻ ലഭ്യമാക്കണം'; പണിമുടക്ക് ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ
പൈലറ്റുമാരിൽ പലരും കൊവിഡ് പൊസിറ്റീവാണ്. ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും പൈലറ്റുമാർ ആരോപിച്ചു. ഇതു സംബന്ധിച്ച് പൈലറ്റ് അസോസിയേഷൻ വ്യോമയാന മന്ത്രിക്ക് പരാതി നൽകി.
ദില്ലി: കൊവിഡ് വാക്സീൻ ലഭ്യമാക്കിയില്ലെങ്കിൽ പണിമുടക്കാരംഭിക്കുമെന്ന ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ രംഗത്ത്. എല്ലാ പൈലറ്റുമാർക്കും വാക്സീൻ ലഭ്യമാക്കണം. പൈലറ്റുമാരിൽ പലരും കൊവിഡ് പൊസിറ്റീവാണ്. ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും പൈലറ്റുമാർ ആരോപിച്ചു. ഇതു സംബന്ധിച്ച് പൈലറ്റ് അസോസിയേഷൻ വ്യോമയാന മന്ത്രിക്ക് പരാതി നൽകി.
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് അതിതീവ്രമായിത്തന്നെ തുടരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3, 57,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. 3449 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 34,47,133 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.
അതേസമയം, രോഗവ്യാപനം പിടിച്ചുകെട്ടാൻ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി. രോഗവ്യാപന തീവ്രത കുറയ്ക്കാൻ ഏക മാർഗം ലോക്ക് ഡൗണാണെന്നാണ് രാഹുൽ പറയുന്നത്. സർക്കാരിൻ്റെ നിഷ്ക്രിയത്വം ജനങ്ങളെ കൊല്ലുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.