ഇതിനിടെ, അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗില്‍ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് രംഗത്തെത്തി

ദില്ലി: അഹമ്മദാബാദ് വിമാനാപകടത്തിന് മുമ്പായി ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് എന്തിനെന്ന് ക്യാപ്റ്റനോട് വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ പല വട്ടം ചോദിച്ചെന്ന് റിപ്പോര്‍ട്ട്. വിദേശ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തുനിൽക്കണമെന്ന് കേന്ദ്ര സര്‍ക്കാരു എഎഐബിയും നിര്‍ദേശം നൽകിയിരുന്നു. എന്നാൽ, അതിനുശേഷവും വിദേശമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്. പൈലറ്റുമാര്‍ക്കിടയിലെ സംഭാഷങ്ങള്‍ക്കിടയിലെ കൂടുതൽ വിവരങ്ങള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് കാനേഡിയൻ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് എന്തിനാണ് ഫ്യൂൽ സ്വിച്ച് കട്ട് ഓഫിലേക്ക് മാറ്റിയതെന്ന് ചോദിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഫസ്റ്റ് ഓഫീസര്‍ ക്യാപറ്റ്നോടാണ് ഇത്തരത്തിൽ ചോദിച്ചതെന്നാണ് കഴിഞ്ഞ ദിവസം വിദേശമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. 

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. സംഭാഷവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി ആറു സെക്കന്‍ഡ് ഇതേ ചോദ്യം ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനോട് ചോദിച്ചുകൊണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

അതേസമയം, ഇക്കാര്യങ്ങളൊന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എയര്‍ക്രാഫ്റ്ര് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷൻ ബ്യൂറോ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാൻ ടാറ്റ കമ്പനി 500 കോടിയുടെ ട്രസ്റ്റ് രൂപീകരിച്ചു.ഇതിനിടെ, അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗില്‍ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് രംഗത്തെത്തി.

അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും, ഇപ്പോള്‍ തന്നെ നിഗമനത്തില്‍ എത്തരുതെന്നും യുഎസ് എന്‍ടിഎസ്ബി പറഞ്ഞു. എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും യുഎസ് എന്‍ടിഎസ്ബി വ്യക്തമാക്കി. 

ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ മനപൂര്‍വ്വം സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ദ വാള്‍ സ്ട്രീറ്റ് ജേര്‍ണ്ണല്‍, റോയിട്ടേഴ്സ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തിൽ രണ്ട് മാധ്യമങ്ങള്‍ക്കും പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

YouTube video player